കനത്ത വരുമാന നഷ്ടത്തെ തുടർന്ന് ഉച്ചയ്ക്ക് സർവീസ് നിർത്തിയ ആലുവ-മാഞ്ഞാലി റൂട്ടിലെ സ്വകാര്യ ബസിന് മോട്ടോർ വാഹന വകുപ്പ് 7500 രൂപ പിഴ ചുമത്തി. കെഎസ്ആർടിസിയിലെ സൗജന്യ യാത്ര കാരണം യാത്രക്കാർ കുറഞ്ഞതോടെ ജില്ലയിലെ നിരവധി ബസുകൾ സർവീസ് നിർത്താൻ ജി ഫോം നൽകിയിരിക്കുകയാണ്.

ആലുവ: കനത്ത വരുമാന നഷ്ടത്തെ തുടർന്ന് ഉച്ചസമയത്തെ സർവീസ് നിർത്തിവച്ച ബസിന് പിഴയിട്ട് മോട്ടോർ വാഹന വകുപ്പ്. എറണാകുളം മാഞ്ഞാലി - ആലുവ റൂട്ടിൽ ഓടുന്ന ലിറ്റിൽ ഫ്ലവർ ബസിനാണ് പെർമിറ്റ്‌ ലംഘനം ആരോപിച്ച് 7500 രൂപ പിഴ ചുമത്തിയത്. പ്രൈവറ്റ് ബസുകളുടെ ദുരിതം അറിഞ്ഞിട്ടും എംവിഡി ദ്രോഹിക്കുകയാണെന്ന് ബസ് ഉടമയും ബസിലെ ജീവനക്കാരും ഒരേ സ്വരത്തിൽ പറയുന്നു. കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വേറിട്ട പ്രതിഷേധം നടത്തിയ ആളാണ് ലിറ്റിൽ ഫ്ലവർ ബസ് ഉടമ. പ്രിയദര്‍ശിനിയുടെ തുടക്ക ദിവസം പുരുഷന്മാര്‍ക്ക് സൗജന്യ യാത്ര നൽകിയാണ് ഉടമ പ്രതിഷേധിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇപ്പോൾ ഉച്ചയ്ക്ക് രണ്ടരയ്ക്കുള്ള സർവീസാണ് നിർത്തിവെച്ചത്. ആ സമയത്തെ കനത്ത നഷ്ടം താങ്ങാനാകാതെ വന്നതോടെയാണ് സർവീസ് നിര്‍ത്തിവെച്ചത്. ബസ് നിർത്തിയിടുന്നത് കണ്ടാണ് എംവിഡി പിഴ ചുമത്തിയത്. സാഹചര്യം പോലും പരിഗണിക്കാതെയാണ് എംവി‍ഡി ഈ ചതി ചെയ്തതെന്നും ബസ് ഉടമ പറഞ്ഞു. എംവിഡി ഉദ്യോഗസ്ഥനെ വിളിച്ച് ഗതികേട് കൊണ്ടാണ് എന്ന് വിശദീകരിച്ചു. എന്നാല്‍, ഓൺലൈനിൽ പരാതി ലഭിച്ചു എന്നായിരുന്നു വിശദീകരണം.

‘ജി ഫോം’ നൽകി ബസ് ഉടമകൾ

അതേസമയം, എറണാകുളം ജില്ലയിലെ വിവിധ റൂട്ടുകളിൽ സർവീസ് നടത്തുന്ന ഏകദേശം 30 സ്വകാര്യ ബസുകൾ താത്ക്കാലികമായി സർവീസ് നിർത്തുന്നതായി ആർടിഒയ്ക്ക് ‘ജി ഫോം’ നൽകി. സാമ്പത്തിക നഷ്ടം മൂലമാണ് ബസുകൾ നിരത്തിലിറക്കാത്തത് എന്ന പ്രചാരണമുണ്ടെങ്കിലും, പല ഉടമകളും അത് ഔദ്യോഗികമായി രേഖപ്പെടുത്താതിരിക്കാൻ ജി ഫോമിൽ ‘അറ്റകുറ്റപ്പണി’ എന്ന് കാണിച്ചതാണെന്നും പറയുന്നു. ചില ബസുടമകൾക്ക് സ്ത്രീ യാത്രക്കാരുടെ എണ്ണം കുറഞ്ഞതും പ്രതിസന്ധിക്ക് കാരണമായതായി എന്നും ആരോപണമുണ്ട്.

വരുമാനം കുത്തനെ കുറഞ്ഞ സാഹചര്യത്തിലാണ് താത്ക്കാലികമായി സർവീസ് നിർത്താൻ തീരുമാനിച്ചതെന്നാണ് വിവരം. കെഎസ്ആർടിസിയുടെ ‘പ്രിയദർശിനി’ ഓർഡിനറി ബസുകൾ വഴി സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതോടെ സ്വകാര്യ ബസുകൾക്ക് യാത്രക്കാരുടെ എണ്ണം കുറഞ്ഞുവെന്നാണ് ബസുടമകളുടെ പ്രധാന ആക്ഷേപം. ദിവസ വരുമാനം എല്ലാ ചെലവും കഴിഞ്ഞാൽ 1,000 രൂപ പോലും ലഭിക്കാത്ത അവസ്ഥയുണ്ടെന്നും ഉടമകൾ പറയുന്നു. ഇതോടെ സർവീസ് തുടരാൻ കഴിയാത്ത സാഹചര്യമാണെന്ന് അവർ വ്യക്തമാക്കുന്നു.