12,052 ചതുരശ്ര അടി വിസ്തീർണമുള്ള ഈ ഭീമാകാര ചിത്രം ടാലന്‍റ് റെക്കോർഡ് ബുക്കിന്‍റെ വേൾഡ് റെക്കോർഡ് കരസ്ഥമാക്കി. 1524 പേർ 6 മണിക്കൂർ പരിശ്രമിച്ചാണ് ചിത്രം പൂർത്തിയാക്കിയത്.
തൃശൂർ: 10,000 കിലോ ഉപ്പുകൊണ്ട് 12,052 ചതുരശ്ര അടി വിസ്തീർണത്തിൽ മഹാത്മാഗാന്ധിയുടെ ഛായാചിത്രം. ചെമ്മന്നൂർ അമൽ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും ചേർന്നാണ് ചിത്രം ഒരുക്കിയത്. ഉപ്പ് കൊണ്ടുള്ള ഭീമാകാര ചിത്രം ടാലന്‍റ് റെക്കോർഡ് ബുക്കിന്‍റെ വേൾഡ് റെക്കോർഡ് കരസ്ഥമാക്കി.
ഗുരുവായൂർ എംഎൽഎ അക്ബർ ഉദ്ഘാടനം ചെയ്ത വേദിയിൽ ഓൾ ഗിന്നസ് വേൾഡ് റെക്കോർഡ് ഹോൾഡേഴ്സിന്റെ സംസ്ഥാന പ്രസിഡണ്ട് ഗിന്നസ് സത്താർ ആദൂർ റെക്കോർഡ് സർട്ടിഫിക്കറ്റ് സ്കൂൾ പ്രിൻസിപ്പൽ അബ്ദുൽ ഗഫൂർ, സ്കൂൾ മാനേജ്മെന്റ് ചെയർമാൻ അലി പഷ്ണത്ത് എന്നിവർക്ക് കൈമാറി. ഗുരുവായൂർ എ.സി.പി പ്രേമാനന്ദ കൃഷ്ണൻ മുഖ്യാതിഥിയായിരുന്നു.
അമൽ ഇംഗ്ലീഷ് സ്കൂളിലെ ചിത്രകലാ അധ്യാപകൻ പ്രജിത്തിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളും അധ്യാപകരും നോൺ ടീച്ചിംഗ് സ്റ്റാഫ് എന്നിവർ ഉൾപ്പെടെ 1524 ചേർന്ന് 6 മണിക്കൂർ കൊണ്ടാണ് ഉപ്പ് കൊണ്ടുള്ള ലോകത്തിലെ ഏറ്റവും വലിയ ഭീമാകാര ചിത്രം വരച്ചു തീർത്തത്. പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷഹീർ, പിടിഎ പ്രസിഡന്റ് ഷഹീർ, മാനേജിങ് കമ്മിറ്റി അംഗങ്ങളായ ഐപി അബ്ദു റസാഖ്, ഹുസൈൻ ചെറുവത്തൂർ, അബ്ദു റസാഖ്, ബക്കർ, ഹനീഫ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. വിദ്യാർത്ഥികളുടെ ദേശീയ ബോധവും ഉപ്പു സത്യാഗ്രഹത്തിന്റെ ഓർമ്മകളും നിലനിർത്തുന്നതിനും വേണ്ടി തയ്യാറാക്കിയ ഛായാ ചിത്രം കാണുന്നതിനുവേണ്ടി രക്ഷിതാക്കളും നാട്ടുകാരുമടക്കം നിരവധി പേരാണ് വന്നുകൊണ്ടിരിക്കുന്നത്.


