കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ ഒരു ബിഹാറുകാരൻ, കയ്യിലൊരു ബാഗ്; പൊക്കിയപ്പോൾ കിട്ടിയത് 5 കിലോ കഞ്ചാവ്!
എക്സൈസ് സംഘം റെയിൽവെ ഫോഴ്‌സുമായി ചേർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് വേട്ട. പ്രതിയിൽ നിന്നും 5 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്.
തിരുവനന്തപുരം: തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി തിരുവനന്തപുരത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ കഞ്ചാവുമായി അതിഥി തൊഴിലാളി പിടിയിൽ. കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ രപ്തി സാഗർ എക്സ്പ്രസ്സിൽ നിന്നാണ് ബീഹാർ മുസാഫിർപുർ സ്വദേശി രാജു സാഹ് എന്നയാളെ കഞ്ചാവുമായി പിടികൂടിയത്. എക്സൈസ് സംഘം റെയിൽവെ ഫോഴ്‌സുമായി ചേർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് വേട്ട. പ്രതിയിൽ നിന്നും 5 കിലോഗ്രാം കഞ്ചാവാണ് എക്സൈസ് സംഘം പിടികൂടിയത്.
പരിശോധനയ്ക്കിടെ സംശയം തോന്നി രാജു സാഹിനെ പരിശോധിച്ചപ്പോഴാണ് ബാഗിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തിയത്. സ്പെഷ്യൽ സ്‌ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടോണി ജോസിന്റെ നേതൃത്വത്തിലുള്ള എക്സൈസ് ടീം ആണ് പ്രതിയെ പിടികൂടിയത്. പ്രിവന്റീവ് ഓഫീസർ സന്തോഷ് കുമാർ,സിവിൽ എക്സൈസ് ഓഫീസർമാരായ വിനീഷ് കൃഷ്ണൻ, നന്ദകുമാർ, പ്രബോധ്, വനിത സിവിൽ എക്സൈസ് ഓഫീസർ ഷൈനി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
അതിനിടെ എക്സൈസ് ഇലക്ഷൻ സ്‌പെഷ്യൽ ഡ്രൈവിൽ കാഞ്ഞിരപ്പള്ളി എരുമേലിയിൽ നിന്ന് 10 ലിറ്റർ ചാരായവും, ചാരായം വാറ്റുന്നതിനായി സൂക്ഷിച്ച 100 ലിറ്റർ കോടയും, വാറ്റുപകരണങ്ങളും പിടികൂടി. എരുമേലി തെക്ക് വില്ലേജിൽ മുട്ടപ്പള്ളി സ്വദേശി റിജോ രാജ് (36 വയസ്സ് ) ആണ് വാറ്റു ചാരയവുമായി പിടിയിലിയാത്. എക്‌സൈസ് ഇൻസ്‌പെക്ടർ രാജീവ്, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) അഭിലാഷ് വി റ്റി, പ്രിവന്റീവ് ഓഫീസർ സുമോദ് കെ എസ്, പ്രിവന്‍റീവ് ഓഫീസർ (ഗ്രേഡ്) മാരായ ഷെഫീക്ക് എം എച്ച്, സമീർ റ്റി എ, സിവിൽ എക്സൈസ് ഓഫീസർമാരായ റോയി വർഗ്ഗീസ്, മാമ്മൻ സാമൂവൽ , വനിത സിവിൽ എക്സൈസ് ഓഫീസർ ലക്ഷ്മി പാർവതി എം എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Read More : ഇരച്ചെത്തിയ 'കള്ളക്കടൽ'; തലസ്ഥാനത്ത് നിരവധി വീടുകളിൽ വെള്ളം കയറി, 200 ലേറെ കുടുംബങ്ങൾ ദുരിതത്തിൽ