ദേശീയപാതയിലെ കുഴിയിൽ വീണ ബൈക്ക് യാത്രികൻ റോഡിലേക്ക് തെറിച്ചുവീണു, കണ്ടെയ്നർ ട്രെയിലർ ഇടിച്ച് ദാരുണാന്ത്യം
ആലപ്പുഴയിൽ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ബൈക്ക് റോഡരികിലെ കുഴിയിൽ വീഴുകയായിരുന്നു. ശേഷം ബൈക്ക് ഫുട്ട് പാത്തിലേക്ക് വീണു. യുവാവ് റോഡിലേക്ക് തെറിച്ചുവീണു

അരൂർ: ദേശീയപാതയിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം. ആലപ്പുഴ ലജനത്ത് വാർഡിൽ തൈപ്പറമ്പിൽ വീട്ടിൽ സനിൽ കുമാർ (37) ആണ് മരിച്ചത്. ആലപ്പുഴയിൽ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ബൈക്ക് റോഡരികിലെ കുഴിയിൽ വീഴുകയായിരുന്നു. ശേഷം ബൈക്ക് ഫുട്ട് പാത്തിലേക്ക് വീണു. സനിൽ കുമാർ റോഡിലേക്ക് തെറിച്ചുവീണു. ഈ സമയത്ത് തെക്കു നിന്ന് വന്ന വലിയ കണ്ടെയ്നർ ട്രെയിലർ ഇടിച്ചാണ് അപകടം ഉണ്ടായത്.
ചന്തിരൂർ പുതിയ പാലത്തിന് തെക്കുഭാഗത്ത് അൽ അമീൻ പബ്ലിക് സ്കൂൾ സ്റ്റോപ്പിന് സമീപമായിരുന്നു അപകടം. പ്രദേശത്ത് ആകാശപാത നിർമിക്കുന്നതിനാൽ റോഡിന്റെ പകുതി ഭാഗം ബാരിക്കേഡ് വച്ച് മറച്ചിരിക്കുകയാണ്. അതിനാൽ റോഡിന് വീതി കുറവാണ്. പാലത്തിന്റെ അപ്രോച്ച് റോഡ് തുടങ്ങുന്ന സ്ഥലത്ത് കുഴിച്ച കുഴി മൂടാതെ കിടന്നിരുന്നു. ആ കുഴിയിലാണ് ബൈക്ക് വീണത്.
ദമ്പതിമാരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ അറസ്റ്റ്; ബസ് ഡ്രൈവറും ഉടമയും പിടിയില്‍
സമീപത്ത് സ്കൂൾ ഉള്ളതിനാൽ ട്രാഫിക് വാർഡനെ നിയോഗിച്ചിരുന്നു. എന്നാൽ അപകട സമയത്ത് ഇവിടെ ട്രാഫിക് വാർഡന്‍ ഇല്ലായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. പരേതനായ കൈലാസ് ബാബുവിന്‍റെയും പത്മാക്ഷിയുടെയും മകനാണ് സനിൽ. മൃതദേഹം അരുക്കുറ്റി സർക്കാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം