തോട്ടത്തില്‍ ജോലിക്കിറങ്ങവെ സമീപത്തെ കാട്ടില്‍ നിന്നിരുന്ന കാട്ടുപോത്ത് ഓടിയെത്തി ഇരുവരെയും ആക്രമിക്കുകയായിരുന്നു. 

മൂന്നാര്‍: ഒരിടവേളയ്ക്ക് ശേഷം ഇടുക്കിയിൽ വീണ്ടും കാട്ടുപോത്തിന്‍റെ ആക്രമണം. മൂന്നാറില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ലക്ഷ്മി വെസ്റ്റ് ഡിവിഷന്‍ എസ്റ്റേറ്റ് സ്വദേശികളായ മണി, ക്രിസ്റ്റി എന്നിവരാണ് പരിക്കേറ്റത്. ഇരുവരേയെും ടാറ്റ ഹൈറഞ്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തേയിലത്തോട്ടത്തില്‍ ജോലി ചെയ്യവേയാണ് അപ്രതീക്ഷിതമായി ഇരുവർക്കും നേരെ കാട്ടുപോത്തിന്‍റെ ആക്രമണം ഉണ്ടായത്.

രാവിലെ എട്ടേകാലോടെ ലക്ഷ്മി എസ്റ്റേറ്റിലെ വെസ്റ്റ് ഡിവിഷനില്‍ ഫീല്‍ഡ് നമ്പര്‍ 19ലെ തേയിലത്തോട്ടത്തില്‍ ആണ് സംഭവം. തോട്ടത്തില്‍ ജോലിക്കിറങ്ങവെ സമീപത്തെ കാട്ടില്‍ നിന്നിരുന്ന കാട്ടുപോത്ത് ഓടിയെത്തി ഇരുവരെയും ആക്രമിക്കുകയായിരുന്നു. വനത്തില്‍ നിന്ന് പാഞ്ഞെത്തിയ കാട്ടുപോത്ത് തൊഴിലാളിയായ ക്രിസ്റ്റിയെ കൊമ്പില്‍ കുത്തി എറിഞ്ഞു. കൂടെയുണ്ടായിരുന്ന മണിക്ക് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ നിന്നും ഓടി രക്ഷപ്പെടുന്നതിനിടയില്‍ നിലത്ത് വീണാണ് പരിക്കേറ്റത്. 

തൊഴിലാളിയായ ക്രിസ്റ്റിയുടെ പരിക്ക് ഗുരുതരമാണ്. കൂടെ ജോലി ചെയ്തിരുന്ന തൊഴിലാളികളാണ് ഇരുവരെയും മൂന്നാര്‍ ഹൈറേഞ്ച് ആശുപത്രിയില്‍ എത്തിച്ചത്. ഈ മേഖലയില്‍ കാട്ടുപോത്തുകളുടെ സാന്നിധ്യം ഉണ്ടെന്നും പേടിച്ചാണ് ജോലിക്കായി തോട്ടത്തിലേക്കെത്തുന്നതെന്നും തൊഴിലാളികള്‍ പറയുന്നു.

Read More : പാടത്ത് കള വലിക്കുന്നതിനിടയിൽ തെങ്ങ് മറിഞ്ഞു വീണ് വീട്ടമ്മക്ക് ദാരുണാന്ത്യം

ഏഷ്യാനെറ്റ് ന്യൂസ് തത്സമയം യൂട്യൂബിൽ കാണാം - LIVE

Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News