കാസര്‍കോട് വന്‍ കുഴല്‍പ്പണ വേട്ട; 80 ലക്ഷം രൂപ പിടികൂടി
ശരീരത്തിൽ കെട്ടിവച്ചാണ് പണം കടത്താൻ ശ്രമിച്ചത്. അറകളോട് കൂടിയ പ്രത്യേക ഉൾവസ്ത്രത്തിലായിരുന്നു പണം ഒളിപ്പിച്ചിരുന്നത്.
കാസർകോട്: കാസർകോട് മുള്ളേരിയയിൽ എൺപത് ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി. എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് കുഴൽപണം കണ്ടെത്തിയത്. ശരീരത്തിൽ കെട്ടിവച്ചാണ് പണം കടത്താൻ ശ്രമിച്ചത്.
സുള്ള്യ കാസർഗോഡ് പാതയിലെ ആദൂർ ചെക്ക് പോസ്റ്റിൽ വാഹന പരിശോധന നടത്തുന്നതിനിടയിലാണ് കുഴൽപണം പിടികൂടിയത്. കർണാടക മദ്യം കേരളത്തിലേക്ക് കടത്തുന്നത് കണ്ടെത്താനാണ് എക്സൈസ് സംഘം പരിശോധന നടത്തിയിരുന്നത്. ഇതിനിടയിലാണ് കുഴൽ പണം പിടികൂടിയത്. കർണാടക ആർ.ടി.സി ബസിലായിരുന്നു കുഴൽപണകടത്ത്. മഹാരാഷ്ട്ര സത്താറ സ്വദേശി മയൂർ ഭാരത് ദേശ്മുഖാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. അറകളോട് കൂടിയ പ്രത്യേക ഉൾവസ്ത്രത്തിലായിരുന്നു പണം ഒളിപ്പിച്ചിരുന്നത്.
കോഴിക്കോട്ടെ സച്ചിൻ ഖദം എന്നയാളെ ഏൽപ്പിക്കുന്നതിനായാണ് പണം കൊണ്ടു വന്നതെന്നാണ് ദേശ്മുഖ് പറയുന്നത്. സ്വർണകടത്ത് സംഘമാണ് കുഴപണ ഇടപാടിന് പിറകിലെന്നാണ് സൂചന. കഴിഞ മാസവും സമാനമായ രീതിയിൽ കടത്തിയ 45 ലക്ഷം രൂപയുടെ കുഴൽപണം മുള്ളേരിയ എക്സൈസ് സംഘം പിടികൂടിയിരുന്നു.