ആലപ്പുഴയിൽ സ്വകാര്യ ലാബ് ജീവനക്കാരന്റെ മൃതദേഹം കത്തികരിഞ്ഞ നിലയിൽ കണ്ടെത്തി
ഇന്ന് പുലർച്ചെ നടക്കാനിറങ്ങിയവരാണ് കപ്പക്കട സിഎംഎസ് ഗ്രൗണ്ടിൽ മൃതദേഹം കണ്ടത്. തുടർന്ന് ഇവർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
ആലപ്പുഴ: സ്വകാര്യ ലാബ് ജീവനക്കാരന്റെ മൃതദേഹം കത്തികരിഞ്ഞ നിലയിൽ കണ്ടെത്തി. പുന്നപ്ര വടക്ക് പഞ്ചായത്ത് പത്താം വാർഡിൽ നാല് തൈക്കൽ വീട്ടിൽ ഷാജിയെയാണ് (53) മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചെ നടക്കാനിറങ്ങിയവരാണ് കപ്പക്കട സിഎംഎസ് ഗ്രൗണ്ടിൽ മൃതദേഹം കണ്ടത്. തുടർന്ന് ഇവർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
സമീപത്തെ പെട്രോൾ പമ്പിൽ നിന്നു വാങ്ങിയ എണ്ണയൊഴിച്ചു ജീവനൊടുക്കിയതാണെന്ന് സംശയിക്കുന്നു. പുന്നപ്ര പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
സോറിയാസിസ് രോഗബാധിതനാണ് ഷാജി. ഇതിനെ തുടർന്നുള്ള മനപ്രയാസമാണ് ആത്മഹത്യയിലേക്ക് ഷാജിയെ നയിച്ചതെന്നാണ് അടുത്ത സുഹൃത്തുക്കളിൽ നിന്ന് ലഭിക്കുന്ന സൂചന. വണ്ടാനം ശങ്കേഴ്‌സ് ലാബിലെ ജീവനക്കാരനായ ഷാജി ഭാര്യ അജിതയ്ക്കും രണ്ട് കുട്ടികൾക്കുമൊപ്പമാണ് താമസം.