'എങ്ങനെയെങ്കിലും തകര്‍ക്കാൻ നോക്കുകയാണ് ചിലർ'; വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടിനെ കുറിച്ച് മുന്നറിയിപ്പുമായി ഷഫീർ
വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉണ്ടാക്കി ആളുകളോട് കടം ചോദിച്ച് ഉള്‍പ്പെടെ പറ്റിപ്പ് തുടങ്ങിയിട്ടുണ്ടെന്ന് ഷെഫീര്‍ ഫേസ്ബുക്കില്‍ കുറിച്ചു. എങ്ങനെയെങ്കിലും തകര്‍ക്കാൻ നോക്കുകയാണ് ചിലരെന്നും അദ്ദേഹം പറഞ്ഞു

തിരുവനന്തപുരം: തന്‍റെ പേരിലുള്ള വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കി കോണ്‍ഗ്രസ് നേതാവ് ബി ആര്‍ എം ഷഫീര്‍. വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉണ്ടാക്കി ആളുകളോട് കടം ചോദിച്ച് ഉള്‍പ്പെടെ പറ്റിപ്പ് തുടങ്ങിയിട്ടുണ്ടെന്ന് ഷെഫീര്‍ ഫേസ്ബുക്കില്‍ കുറിച്ചു. എങ്ങനെയെങ്കിലും തകര്‍ക്കാൻ നോക്കുകയാണ് ചിലരെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ചാനല്‍ ചര്‍ച്ചകളില്‍ നിന്ന് പാര്‍ട്ടി ഒഴിവാക്കിയെന്നുള്ള പ്രചാരണങ്ങളോട് കഴിഞ്ഞ ദിവസം ഷഫീര്‍ പ്രതികരിച്ചിരുന്നു.
സഖാക്കളാണ് ഈ പ്രചാരണം നടത്തുന്നതെന്ന് ഷഫീര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. തെരഞ്ഞെടുപ്പ് വിദഗ്ധൻ സുനില്‍ കനഗുലു ആവശ്യപ്പെട്ട പ്രകാരം ബി ആര്‍ എം ഷഫീറിനെ ചാനല്‍ ചര്‍ച്ചകളില്‍ നിന്ന് പാര്‍ട്ടി ഒഴിവാക്കിയെന്നാണ് വ്യാജ പ്രചാരണം നടക്കുന്നത്. സംഘപരിവാര്‍ ബന്ധമുള്ള കാരണത്താലാണ് ഒഴിവാക്കിയെന്നാണ് പറയുന്നത്. ഈ പ്രചാരണങ്ങളെല്ലാം ബി ആര്‍ എം ഷഫീര്‍ തള്ളി. വ്യക്തിപരമായ തിരക്കുകള്‍ ഉള്ളതിനാലും ജീവിത മാര്‍ഗ്ഗമായ വക്കീല്‍ പണിയില്‍ ശ്രദ്ധിക്കേണ്ടി വന്നതിനാലും പിതൃ മാതാവിന്റെ മരണം, ഉമ്മയുടെ ചികിത്സാ തുടങ്ങിയ കാരണങ്ങളാല്‍ പാര്‍ട്ടിയുടെ മീഡിയാ കമ്മിറ്റി മേധാവി ദീപ്തി മേരി വര്‍ഗ്ഗീസിനോട് അവധി ആവശ്യപ്പെട്ടതാണെന്ന് അദ്ദേഹം വിശദീകരിച്ചു.
തോന്നിയ പോലെ ആര്‍ക്കും ചാനലില്‍ പോകാനാവില്ല. പാര്‍ട്ടി ഓരോരുത്തരെ ഓരോ ചാനല്‍ ചര്‍ച്ചയ്ക്കും പേര് കൊടുക്കുന്ന രീതിയാണ് ഇപ്പോള്‍. എല്ലാ ദിവസവും മീഡിയാ ഓഫീസില്‍ നിന്ന് ഇന്ന് ചര്‍ച്ചക്ക് പോവാമോ എന്ന് ചോദിച്ച് വിളിക്കാറുമുണ്ട്. പൊതുവേ ബിജെപി പ്രസക്തമല്ലാത്ത കേരളത്തില്‍ ബിജെപിയെ പറഞ്ഞ് വലുതാക്കണ്ട എന്നതാണ് എന്നും എടുത്തിട്ടുള്ള നിലപാട്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുമായി ഒരു അഡ്ജസ്റ്റുമെന്‍റിനും തയാറുമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ കുറേ നാളായി എത്രയോ വെര്‍ബല്‍ കമ്മി ക്വട്ടേഷന്‍ സംഘങ്ങള്‍ ആക്രമിച്ചു. എന്തെല്ലാം അപവാദങ്ങള്‍ പറഞ്ഞു പരത്തി. എങ്ങനെയെല്ലാം തീര്‍ക്കാന്‍ നോക്കി. വ്യക്തിപരമായി ആക്ഷേപിച്ചു. ഇന്നും നിലപാടുകളില്‍ വിട്ടു വീഴ്ച ചെയ്തിട്ടില്ലെന്നും ഷഫീര്‍ പറഞ്ഞിരുന്നു.