തൊഴിലാളികള്‍ കഴിഞ്ഞ രാത്രിയില്‍ പുലിക്കുട്ടിയെ കണ്ടെത്തിയതോടെയാണ് മേഘലയില്‍ കൂട് സ്ഥാപിക്കാന്‍ തിരുമാനിച്ചത്.  

ഇടുക്കി: കണ്ണന്‍ ദേവന്‍ കമ്പനി കടലാര്‍ എസ്‍റ്റേറ്റില്‍ പുലിയെ പിടികൂടാന്‍ കൂട് സ്ഥാപിച്ച് വനംവകുപ്പ്. കഴിഞ്ഞ ദിവസങ്ങളില്‍ പുലിയുടെ സാന്നിധ്യം വനപാലകര്‍ കണ്ടെത്തിയതോടെയാണ് ഫാക്ടറി ഡിവിഷന് സമീപത്തെ കാട്ടില്‍ കൂട് സ്ഥാപിച്ചത്. ആയിരക്കണക്ക് തോട്ടംതൊഴിലാളികള്‍ താമസിക്കുന്ന മേഘലയില്‍ പുലിയുടെ സാന്നിധ്യം കണ്ടെത്തിയതായി തൊഴിലാളികള്‍ വനംവകുപ്പിനെ നേരത്തേ അറിയിച്ചെങ്കിലും ഇവയുടെ കാല്‍പ്പാടുകളോ മറ്റ് അടയാളങ്ങളോ കണ്ടെത്താന്‍ അധികൃതര്‍ക്ക് കഴിഞ്ഞിരുന്നില്ല. 

കഴിഞ്ഞമാസം വീണ്ടും എസ്‍റ്റേറ്റില്‍ പുലിയിറങ്ങി രണ്ട് പശുക്കളെ ആക്രമിച്ചതോടെയാണ് പ്രശ്‌നത്തിന്‍റെ ഗൗരവം വനംവകുപ്പിന് മനസിലായത്. തുടര്‍ന്ന് വനപാലകരുടെ സംഘം നടത്തിയ പരിശോധനയില്‍ പുലിയുടെ സാന്നിധ്യം കണ്ടെത്തുകയും ചെയ്തു. തൊഴിലാളികള്‍ കഴിഞ്ഞ രാത്രിയില്‍ പുലിക്കുട്ടിയെ കണ്ടെത്തിയതോടെയാണ് മേഘലയില്‍ കൂട് സ്ഥാപിക്കാന്‍ തിരുമാനിച്ചത്. ഫാക്ടറിക്ക് സമീപത്തെ പൊന്തക്കാട്ടിലാണ് കൂട് സ്ഥാപിച്ചിരിക്കുന്നത്. പുലിയുടെ ദ്യശ്യം എടുക്കുന്നതിനായി കാമറകള്‍ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ഇതില്‍ കഴിഞ്ഞ ദിവസം പുലിയുടെ ദ്യശ്യങ്ങള്‍ കണ്ടെത്തി.

 ഇരവികുളം ദേശീയോദ്യാനത്തിന് സമീപത്തായാണ് കണ്ണന്‍ ദേവന്‍ കമ്പനിയുടെ കടലാര്‍ എസ്റ്റേറ്റുള്ളത്. ഇവിടങ്ങളില്‍ കാട്ടുപോത്തകളടക്കമുള്ള വന്യമ്യഗങ്ങള്‍ കൂട്ടമായി എത്താറുണ്ട്. നാലുമാസം മുമ്പാണ് പുലിയുടെ സാന്നിധ്യം തൊഴിലാളികള്‍ കണ്ടെത്തിയത്.

 രാത്രികാലങ്ങളില്‍ തൊഴിലാളികള്‍ പുറത്തിറങ്ങരുതെന്നും രാത്രികാല യാത്രകള്‍ ഒഴിവാക്കണമെന്നും വനപാലകര്‍ തൊഴിലാളികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മേഘലയില്‍ വനംവകുപ്പിന്‍റെ നിരീക്ഷണം ശക്തമാക്കുകയും ചെയ്തു. പുലിഭീതി പരന്നതോടെ തൊഴിലാളികള്‍ പലരും പകല്‍ സമയങ്ങളില്‍പോലും പുറത്തിറങ്ങാന്‍ കൂട്ടാക്കുന്നില്ല. സ്‌കൂള്‍ അവധിയായതിനാല്‍ കുട്ടികളെ തനിച്ചാക്കി ജോലിക്കുപോകാന്‍ കഴിയുന്നില്ലെന്നും ഇവര്‍ പറയുന്നു.