അർബുദരോഗബാധിതനായ തോമസിന് രോഗം കലശലായതിനെത്തുടർന്ന് പതിനൊന്ന് മണിയോടെ എരുമമുണ്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു

മലപ്പുറം:നിലമ്പൂർ എടക്കരയിൽ പിതാവിൻറെ മരണം സ്ഥിരീകരിക്കാൻ ആശുപത്രിയിലേക്ക് പോകാൻ തയാറെടുക്കുന്നതിനിടെ മകൻ കുഴഞ്ഞ് വീണ് മരിച്ചു. ചുങ്കത്തറ എരുമമുണ്ട വില്ലേജ് ഓഫീസിന് സമീപം പുത്തൻപുരയ്ക്കൽ തോമസ് (78), മകൻ ടെൻസ് തോമസ് (48) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് സംഭവം. അർബുദരോഗബാധിതനായ തോമസിന് രോഗം കലശലായതിനെത്തുടർന്ന് പതിനൊന്ന് മണിയോടെ എരുമമുണ്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇവിടെ വച്ച് തോമസ് കുഴഞ്ഞ് വീണ് മരിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു.ഇതിനിടെ രാവിലെ മലയിൽ റബർ ടാപ്പിംഗിന് പോയ മകൻ ടെൻസ് തോമസ് പിതാവിൻറെ മരണം സ്ഥിരീകരിക്കാൻ ചുങ്കത്തറയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ തയാറെടുക്കുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ ടെൻസ് തോമസിനെ കാറിൽ ചുങ്കത്തറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് തോമസിൻറെ മൃതദേഹവും ഇതേ അശുപത്രിയിലെത്തിച്ച് മരണം ഉറപ്പ് വരുത്തി.

ഏഴ് മാസം മുമ്പാണ് തോമസിന് അർബുദ ബാധ സ്ഥിരീകരിച്ചത്. ഏലിയാമ്മയാണ് തോമസിൻറെ ഭാര്യ.ഏകമകനാണ് ടെൻസ് തോമസ്. നിഷയാണ് ടെൻസ് തോമസിൻറെ ഭാര്യ: മക്കൾ: അഭിഷേക്, അജിത്ത്, അയന.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം