തൃശൂരിൽ നാല് പേർ സഞ്ചരിച്ച കാർ കനാലിൽ വീണു, പൊക്കിയെടുത്തത് ക്രെയിൻ ഉപയോഗിച്ച്
കാർ ക്രെയിൻ ഉപയോഗിച്ച് കരക്ക് കയറ്റി. ആർക്കും പരിക്കില്ല

തൃശൂർ: തൃശൂർ തുമ്പൂർമുഴിയിൽ കാർ കനാലിൽ വീണു. കാറിൽ ഉണ്ടായിരുന്ന 4 പേർ രക്ഷപ്പെട്ടു. മലപ്പുറം സ്വദേശികളാണ് കാറിൽ ഉണ്ടായിരുന്നത്. ഇവർ അതിരപ്പിള്ളിയിലെ ഒരു റിസോർട്ടിലേക്ക് വന്നതായിരുന്നു. കാർ ക്രെയിൻ ഉപയോഗിച്ച് കരക്ക് കയറ്റി. ആർക്കും പരിക്കില്ല.
തിരുവനന്തപുരത്ത് ഇന്ന് ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചിരുന്നു. തലനാരിഴക്കാണ് യാത്രികർ രക്ഷപ്പെട്ടത്. വെഞ്ഞാറമൂട് മൈലക്കുഴിയിലാണ് സംഭവം. രാവിലെ 8:30 ഓടെ വെഞ്ഞാറമൂട് ഭാഗത്തുനിന്ന് ആറ്റിങ്ങൽ ഭാഗത്തേക്ക് പോവുകയായിരുന്ന സാന്‍ട്രോ കാറിനാണ് തീപിടിച്ചത്. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും കത്തി നശിച്ചു.
വെഞ്ഞാറമൂട് സ്വദേശിയുടേതാണ് അപകടത്തില്‍പ്പെട്ട വാഹനം. ഇയാള്‍ ആറ്റിങ്ങൽ ഉള്ള തന്‍റെ വ്യാപാര സ്ഥാപനത്തിലേക്ക് പോകുമ്പോഴായിരുന്നു തീ പിടിച്ചതെന്ന് പൊലീസ് പറഞ്ഞു. അപകടം നടക്കുന്ന സമയത്ത് കാറിൽ ഒരാൾ മാത്രമാണ് ഉണ്ടായിരുന്നത്. മുൻവശത്ത് തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടനെ തന്നെ ഡ്രൈവർ വാഹനം നിര്‍ത്തി ഓടിയിറങ്ങി രക്ഷപ്പെട്ടു. ഇതിന് പിന്നാലെ തീ പടര്‍ന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വെഞ്ഞാറമൂട് നിന്നും ഫയർഫോഴ്സ് യൂണിറ്റ് എത്തിയാണ് തീ അണച്ചത്.കഴിഞ്ഞ ദിവസം കണ്ണൂരിൽ ഓടുന്ന കാറിന് തീ പിടിച്ച് ഗർഭിണിയടക്കം രണ്ട് പേർ വെന്തുമരിച്ചിരുന്നു. കുറ്റ്യാട്ടൂർ കാരാറമ്പ് സ്വദേശികളായ പ്രജിത്ത്, ഭാര്യ റീഷ എന്നിവരാണ് മരിച്ചത്. കണ്ണൂർ നഗരത്തിൽ ജില്ലാ ആശുപത്രിക്ക് സമീപം രാവിലെ പത്തരയോടെയാണ് ദാരുണ സംഭവമുണ്ടായത്.
Read More : കണ്ണൂരില്‍ ഓടുന്ന കാറിന് തീപിടിച്ചതിന് പിന്നില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടാവാം കാരണമെന്ന് എംവിഡി