ദാ കൊല്ലത്തെ വീട്ടുമുറ്റത്ത് കിടക്കുന്ന കാർ, എസ്എംഎസ് ആയി തെങ്കാശിയിൽ നിന്ന് വന്ന പണി നോക്കണേ..!
ഇതേ രജിസ്ട്രേഷൻ നമ്പറിൽ വ്യാജ നമ്പർ പ്ലേറ്റിൽ മറ്റൊരു വണ്ടി ഓടുന്നുണ്ടെന്നാണ് സംശയം. ചെയ്യാത്ത കുറ്റത്തിന് കിട്ടിയ ചെലാനെ നിയമപരമായി നേരിടാനാണ് തീരുമാനം
![car parked home in kollam fined in thenkasi btb car parked home in kollam fined in thenkasi btb](https://static-ai.asianetnews.com/images/01hj6gjvey5p9swkn5ssjqv1n2/tn-chellan_363x203xt.jpg)
കൊല്ലം: വീട്ടുമുറ്റത്തിട്ടിരുന്ന കാറിന് തമിഴ്നാട് മോട്ടോർ വാഹന വകുപ്പിന്‍റെ ചെലാൻ നോട്ടീസ്. കൊല്ലം പള്ളിമുക്ക് സ്വദേശി ഗോപാലകൃഷ്ണനാണ് പിഴയൊടുക്കാൻ നോട്ടീസ് കിട്ടിയത്. കഴിഞ്ഞ ദിവസം രാവിലെയാണ് കൊല്ലത്ത് ടൂട്ടോറിയൽ നടത്തുന്ന ഗോപാലകൃഷ്ണന്റെ ഫോണിലേക്ക് എസ്എംഎസ് എത്തിയത്. തന്‍റെ കാറിന്റെ അതേ നമ്പറാണ് നോട്ടീസില്‍ ഉണ്ടായിരുന്നത്. തെങ്കാശി ആർ ടി ഒ ഓഫീസിൽ നിന്നാണ് ചെലാൻ നോട്ടീസ് വന്നത്.
ഇതേ രജിസ്ട്രേഷൻ നമ്പറിൽ വ്യാജ നമ്പർ പ്ലേറ്റിൽ മറ്റൊരു വണ്ടി ഓടുന്നുണ്ടെന്നാണ് സംശയം. ചെയ്യാത്ത കുറ്റത്തിന് കിട്ടിയ ചെലാനെ നിയമപരമായി നേരിടാനാണ് തീരുമാനം. അതേസമയം, എറണാകുളം മട്ടാഞ്ചേരിയിലെ വർക്ക് ഷോപ്പിൽ കിടന്ന ഓട്ടോറിക്ഷയ്ക്ക് മലപ്പുറത്ത് പൊലീസ് വക ഫൈൻ വന്നത് മുമ്പ് കേരളത്തില്‍ വലിയ ചര്‍ച്ചയായിരുന്നു. മട്ടാഞ്ചേരി പൊലീസ് സ്റ്റേഷൻ സ്റ്റാന്‍റിലെ ഓട്ടോ തൊഴിലാളിയായ കെ എം നൗഷാദിനാണ് നോട്ടീസ് ലഭിച്ചത്.
അല്ലറ ചില്ലറ ജോലികൾക്കായി വണ്ടി മരക്കടവിലെ വർക്ക് ഷോപ്പിൽ കിടന്ന സമയത്താണ് ഫൈനും വന്നത്. പണിയൊന്നുമില്ലാതെ ഇരിക്കുമ്പോഴാണ് നൗഷാദിന് പൊലീസിന്‍റെ വക പണിവന്നത്. മലപ്പുറം പെരുമ്പടപ്പിൽ വെച്ച് ലൈസൻസില്ലാതെ ഓട്ടോ ഓടിച്ചതിന് 250 രൂപയുടെ പിഴ അടയ്ക്കണമെന്നാണ് നോട്ടീസ് വന്നത്. കൊച്ചി വിട്ട് ഓട്ടോയുമായി ഇതുവരെ പോകാത്ത നൗഷാദ് ഉടൻ വിവരം തിരക്കി മലപ്പുറം പൊലീസ് കൺട്രോൾ റൂമിലേക്ക് വിളിച്ചു.
ഒടുവിൽ ചെലാൻ അയച്ചത് പെരുമ്പടപ്പ് സ്റ്റേഷനിൽ നിന്നാണെന്നും പിഴ ഈടാക്കിയത് എസ്ഐ പ്രമോദ് കുമാറാണെന്നും മനസിലാക്കുകയും ചെയ്തിരുന്നു. തന്‍റെ ഓട്ടോയുടെ നമ്പർ ഉപയോഗിച്ച് വ്യാജ ഓട്ടോറിക്ഷ മലപ്പുറത്ത് സർവ്വീസ് നടത്തുന്നുണ്ടാകാം എന്നാണ് നൗഷാദ് പറഞ്ഞത്.വന്നത് ചെറിയ തുകയുടെ നിയമ ലംഘനമാണെങ്കിലും വലിയ നിയമലംഘനം നടത്തും മുൻപ് കള്ളവണ്ടി ആരുടേതെന്ന് കണ്ടെത്തണമെന്നും നൗഷാദിന്‍റെ ആവശ്യപ്പെട്ടിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം