പ്രകോപനപരമായി പ്രകടനം നടത്തിയതിന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയും നേതാക്കളും ഉൾപ്പെടെയുള്ളഒമ്പത് പേർക്കെതിരെ നാദാപുരം പൊലീസ് കേസെടുത്തു
കോഴിക്കോട്: പ്രകോപനപരമായി പ്രകടനം നടത്തിയതിന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയും നേതാക്കളും ഉൾപ്പെടെയുള്ള
ഒമ്പത് പേർക്കെതിരെ നാദാപുരം പൊലീസ് കേസെടുത്തു. യൂത്ത് ലീഗ് നാദാപുരം നിയോജക മണ്ഡലം സമ്മേളനത്തിന്റെ
സമാപനത്തോടനുബന്ധിച്ച് നടന്ന പ്രകടനത്തിൽ പ്രകോപനപരമായി പ്രകടനം നടത്തിയെന്ന പരാതിയിലാണ് കേസ്.
സംസ്ഥാന സെക്രട്ടറി വിവി മുഹമ്മദലി. നിയോജകമണ്ഡലം ജന. സെക്രട്ടറി സികെ നാസർ, മണ്ഡലം പ്രസിഡന്‍റ് കെഎം സമീർ
ഉൾപ്പെടെ ഒമ്പത് പേർക്കെതിരെയാണ് കേസെടുത്തത്. മത സ്പർദ്ദയുണ്ടാക്കും വിധം പ്രകോപനം നടത്തി മുദ്രാവാക്യം വിളിച്ചതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.
സംഭവത്തിൽ പൊലീസ് സ്വമേധയ കേസെടുക്കാത്തതിനെതിരെ പൊലീസിനെതിരെ രൂക്ഷവിമർശനവുമായി സിപിഎം ജില്ലാ സെക്രട്ടറി വാണിമേലിൽ നടന്ന സിപിഎം പൊതുയോഗത്തിൽ സംസാരിച്ചിരുന്നു. ഇതിന് പിറകെയാണ് പൊലീസ് വാണിമേൽ
സ്വദേശികളെയും നേതാക്കളെയും ഉൾപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തത്.
വെള്ളൂരിലെ കൊല ചെയ്യപ്പെട്ട സിപിഎം പ്രവർത്തകൻ സികെ ഷിബിന്റെ അച്ഛൻ ഭാസ്കരന്റെ പരാതിയിലാണ് പൊലീസ്
കേസെടുത്തത്. സിപിഎം നാദാപുരം ലോക്കൽ സെക്രട്ടറി ടി. കണാരൻ, മുഹമ്മദ് കക്കട്ടിലും സംഭവത്തിൽ പൊലീസിന്
പരാതി നൽകിയിരുന്നു. കഴിഞ്ഞ ദിവസം കല്ലാച്ചിയിൽ നിന്ന് തുടങ്ങിയ യൂത്ത് ലീഗ് പ്രകടനത്തിന്റെ പിൻനിരയിലെ വാണിമേലിൽ നിന്നുള്ളവർ പ്രകോപന മുദ്രാവാക്യം വിളിച്ചെന്നാണ് പരാതി.
