ജീവിച്ചിരിക്കെ അമ്മയ്ക്ക് മകൻ കുഴിമാടം ഒരുക്കിയ കേസ് വനിതാകമ്മീഷൻ പൊലീസിന് കൈമാറി
ജീവിച്ചിരിക്കുന്ന അമ്മയ്ക്ക് കുഴിമാടം ഒരുക്കിയ സംഭവത്തില്‍ മകനെതിരെ കേസെടുക്കാന്‍ പൊലീസിന് വനിതാ കമ്മീഷന്‍ നിര്‍ദ്ദേശം.
മലപ്പുറം: ജീവിച്ചിരിക്കെ മാതാവിന് കുഴിമാടം ഒരുക്കിയ കേസിൽ ഒത്തുതീർപ്പിനു തയ്യാറാവാതിരുന്ന മകന്റെ പേരിൽ കേസെടുക്കാൻ തിരൂർ പൊലീസിനോട് വനിതാ കമ്മീഷൻ നിർദേശിച്ചു. തിരുനാവായ കൊടക്കൽ സ്വദേശിയും ബിഎസ്എൻഎൽ ജീവനക്കാരനുമായ സിദ്ധിഖാണ് എഴുപതുകാരിയായ മാതാവിന് ജീവിച്ചിരിക്കെ കുഴിമാടമൊരുക്കിയത്.
ഇയാൾക്കെതിരെ മാതാവ് നേരത്തേ വനിതാ കമ്മീഷനെ സമീപിച്ചിരുന്നു. സ്വത്ത് സംബന്ധമായ തർക്കത്തെ തുടർന്നാണ് മൂത്ത മകൻ മാതാവിന് കുഴിമാടമൊരുക്കിയത്. നാട്ടുകാർ, പള്ളി കമ്മിറ്റി, ബന്ധുക്കൾ തുടങ്ങിയവർ മകനുമായി ചർച്ചകൾ നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. വിഷയം കമ്മീഷൻ ഏറ്റെടുക്കുകയും കുഴിമാടം മൂടാൻ ഇയാളോട് നിർദേശിക്കുകയും ചെയ്തു. യാതൊരു തരത്തിലുള്ള ഒത്തുത്തീർപ്പിനും തയ്യാറാവാത്തതിനാലാണ് കമ്മീഷൻ കേസ് പൊലീസിന് കൈമാറാറിയത്. ജില്ല പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന അദാലത്തിലാണ് വനിതാ കമ്മീഷൻ പൊലീസിനോട് കേസെടുക്കാൻ നിർദ്ദേശിച്ചത്.