വനംവകുപ്പ് ഉദ്യോഗസ്ഥന്‍ ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ നിന്നും ഡ്രൈവറെ വലിച്ച് നിലത്തിടുകയായിരുന്നു.

ഇടുക്കി: കുമളിയിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയില്‍ നിന്ന് ഡ്രൈവറെ വലിച്ച് റോഡിലേക്കിട്ട വനംവകുപ്പ് ജീവനക്കാരനെതിരെ കേസെടുത്ത് പൊലീസ്. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ പിഎംസക്കീര്‍ ഹുസൈനെതിരെയാണ് കുമളി പൊലീസ് കേസെടുത്തത്. മദ്യപിച്ച ശേഷം ഇടിച്ചിടാൻ ശ്രമിച്ചപ്പോൾ നടത്തിയ ഇടപെടലെന്നാണ് വനംവകുപ്പ് വിശദീകരണം.

താമരക്കണ്ടം സ്വദേശിയായ ജയചന്ദ്രനെ വെളളിയാഴ്ച വൈകിട്ടാണ് തേക്കടി ചെക്ക് പോസ്റ്റിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ പി.എം. സക്കീര്‍ ഹുസൈന്‍ ഓട്ടോറിക്ഷയില്‍ നിന്നും വലിച്ച് റോഡിലേക്കിട്ടത്. ആമപ്പാര്‍ക്കിൽ നിന്ന് തേക്കടി പ്രവേശന കവാടത്തിലേക്ക് വന്ന ഓട്ടോറിക്ഷ ചെക്ക്‌പോസ്റ്റില്‍ നിര്‍ത്താത്തിനെ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥന്‍ ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ നിന്നും ഡ്രൈവറെ വലിച്ച് നിലത്തിടുകയായിരുന്നു.

ഓട്ടോറിക്ഷ ഡ്രൈവര്‍ ജയചന്ദ്രന്റെ പരാതിയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥനെതിരെ പൊലീസ് കേസെടുത്തു. എന്നാൽ, ഓട്ടോയിൽ ഇരുന്ന് മദ്യപിച്ചവരെ ചെക്ക്‌പോസ്റ്റിൽ തടയാൻ ശ്രമിച്ചെന്നും ഇതിനിടെ ഡ്രൈവർ അബദ്ധത്തിൽ താഴെ വീണു എന്നുമാണ് വനംവകുപ്പിന്റെ വിശദീകരണം. ഉദ്യോഗസ്ഥരെ ഇടിച്ചിടാൻ ജയചന്ദ്രൻ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി വനംവകുപ്പും പൊലീസിന് പരാതി നൽകി.

പൊലീസിനോട് പുതിയ വാദം, അതും ഏശിയില്ല, ജാമ്യം കൊടുത്തില്ല, ആറാട്ടണ്ണൻ അകത്ത്, അതിര് വിടുന്ന വ്ളോഗർമാ‍ർ ജാഗ്രത

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം