തിരുവനന്തപുരം ആര്യനാടുള്ള സി.പി.എം പ്രാദേശിക പാർട്ടി ഓഫീസിനുള്ളിൽ ഒരു കൂറ്റൻ പെരുമ്പാമ്പിനെ കണ്ടെത്തി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ പാമ്പിനെ സുരക്ഷിതമായി പിടികൂടി. സമീപത്തുള്ള കരമനയാറ്റിൽ നിന്നാകാം പാമ്പ് എത്തിയതെന്നാണ് നിഗമനം.

തിരുവനന്തപുരം: ആര്യനാടുള്ള സി.പി.എം പ്രാദേശിക പാർട്ടി ഓഫീസിനുള്ളിൽ കൂറ്റൻ പെരുമ്പാമ്പ് കയറി. ഇന്ന് രാവിലെയോടെയാണ് ഓഫീസിനുള്ളിൽ പാമ്പിനെ കണ്ടെത്തിയത്. പാർട്ടി ഓഫീസിന്റെ മുകൾഭാഗത്തെ റൂഫിങ് ഷീറ്റിനും ചുമരിനും ഇടയിലുള്ള ഇടുങ്ങിയ സ്ഥലത്താണ് പെരുമ്പാമ്പ് ചുരുണ്ടുകൂടി കിടന്നിരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രാവിലെ ഓഫീസിലെത്തിയ ജീവനക്കാരാണ് മേൽക്കൂരയുടെ ഭാഗത്ത് അസാധാരണമായ ചലനം കണ്ട് ശ്രദ്ധിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ വലിയ പാമ്പിനെ കണ്ടെത്തുകയും ഉടൻ തന്നെ വിവരം പരുത്തിപ്പള്ളി വനംവകുപ്പ് ഓഫീസിൽ അറിയിക്കുകയുമായിരുന്നു. വിവരമറിഞ്ഞ് വനംവകുപ്പിന്റെ ദ്രുതപ്രതികരണ സേന അംഗവും സ്നേക്ക് റെസ്ക്യൂവറുമായ റോഷിനി ജി.എസിന്റെ നേതൃത്വത്തിലുള്ള സംഘം ഉടനടി സ്ഥലത്തെത്തി. ഏറെ നേരത്തെ പ്രയത്നത്തിനൊടുവിൽ ഇവർ പാമ്പിനെ സുരക്ഷിതമായി പിടികൂടി ചാക്കിലാക്കുകയായിരുന്നു.

പാർട്ടി ഓഫീസിന് സമീപത്തുകൂടിയാണ് കരമനയാർ ഒഴുകുന്നത്. ഈ ആറ്റിൽ നിന്നാകാം പെരുമ്പാമ്പ് ജനവാസ മേഖലയിലേക്കും തുടർന്ന് ഓഫീസ് കെട്ടിടത്തിനുള്ളിലേക്കും കയറിയതെന്നാണ് വനം വകുപ്പ് അധികൃതർ കരുതുന്നത്. പിടികൂടിയ പാമ്പിനെ പിന്നീട് വനംവകുപ്പ് ആസ്ഥാനത്തേക്ക് കൊണ്ടുപോയി.