തിരുവല്ലയിൽ നിന്ന് കഴിഞ്ഞദിവസം രാവിലെ പത്തേ മുക്കാലിന് ഹരിപ്പാടിന് വന്ന ബസ് എടത്വയിലെത്തിയപ്പോൾ സീറ്റിൽ ഉടമസ്ഥനില്ലാതെ ഒരു തുണി സഞ്ചി കണ്ടക്ടർ രമ്യ രാജുവിന്റെ ശ്രദ്ധയിൽപ്പെട്ടു

ഹരിപ്പാട്: ബസിൽ നിന്ന് ലഭിച്ച പണമടങ്ങിയ പേഴ്സും സാധനങ്ങളും ഉടമസ്ഥനെ കണ്ടെത്തി കൈമാറി കെഎസ്ആർടിസി ജീവനക്കാർ മാതൃകയായി. ഹരിപ്പാട് ഡിപ്പോയിലെ കണ്ടക്ടർ രമ്യ രാജു, ഡ്രൈവർ എ അബ്ദുൾ റഹുമാൻ കുട്ടിയുമാണ് പണം നഷ്ടമായ ആളിന് അക്കൗണ്ടുള്ള ബാങ്ക് വഴി ഉടമസ്ഥനെ കണ്ടെത്തി പേഴ്സും പണവും കൈമാറിയത്. 

Add Asianetnews as a Preferred SourcegooglePreferred

തിരുവല്ലയിൽ നിന്ന് കഴിഞ്ഞദിവസം രാവിലെ പത്തേ മുക്കാലിന് ഹരിപ്പാടിന് വന്ന ബസ് എടത്വയിലെത്തിയപ്പോൾ സീറ്റിൽ ഉടമസ്ഥനില്ലാതെ ഒരു തുണി സഞ്ചി കണ്ടക്ടർ രമ്യ രാജുവിന്റെ ശ്രദ്ധയിൽപ്പെട്ടു. അതിനുള്ളിൽ ഒരു ബാഗും ഉണ്ടായിരുന്നു. 39,900 രൂപ, എടിഎം കാർഡ്, ചെക്ക് ലീഫുകൾ, ഡ്രൈവിങ് ലൈസൻസ് എന്നിവയാണ് ഉണ്ടായിരുന്നത്. തോമസ് വർഗീസ് കല്ലിങ്കൽ എന്നയാളുടെ പേരിൽ എസ്ബിഐ തിരുവല്ല ശാഖയിലുള്ള അക്കൗണ്ടിലെ പാസ്ബുക്കാണെന്ന് മനസിലാക്കിയ കണ്ടക്ടർ വിവരം ബാങ്കിൽ അറിയിച്ചു. 

ബാങ്കധികൃതർ ഇടപാടുകാരനെ വിവരം അറിയിക്കാമെന്നു പറഞ്ഞു. കൂടുതൽ വിവരങ്ങൾക്കായി ഹരിപ്പാട് കെഎസ്ആർടിസി ഡിപ്പോയുമായി ബന്ധപ്പെടാനറിയിച്ചിട്ട് ബസ് ഹരിപ്പാടിനു പോന്നു. ബസ് ഹരിപ്പാട് എത്തിയപ്പോൾ ബാങ്കധികൃതരിൽ നിന്നു വിവരം ലഭിച്ച തോമസ് വർഗീസ് കാത്തു നിൽക്കുകകയായിരുന്നു. 

തോമസ് വർഗീസിനെ കണ്ടപ്പോൾ തന്നെ നേരത്തെ ടിക്കറ്റ് നൽകിയ ഓർമയിൽ കണ്ടക്ടർ രമ്യക്ക് ആളിനെ തിരിച്ചറിയാനുമായി. സ്റ്റേഷൻ മാസ്റ്റർ ഡി റെജിയുടെ സാന്നിധ്യത്തിൽ കണ്ടക്ടർ രമ്യ രാജു പണവും അനുബന്ധ രേഖകളുമടങ്ങിയ ബാഗ് ഉടമസ്ഥനായ തോമസ് വർഗീസിന് കൈമാറി. കുണ്ടറ സ്വദേശിയായ രമ്യാരാജു കരുനാഗപ്പള്ളിയിലാണ് താമസിക്കുന്നത് ഡ്രൈവർ എ അബ്ദുൾ റഹുമാൻ കുട്ടി വണ്ടാനം സ്വദേശിയാണ്.

രാത്രി എയർപോർട്ടിൽ വന്നിറങ്ങിയ യുവതിക്ക് സഹായ വാഗ്ദാനം; 450 രൂപയ്ക്ക് വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് ക്രൂരത

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം