പരമാവധി രക്ഷപ്പെടാന്‍ നോക്കിയെങ്കിലും തല പുറത്തേക്ക് വലിച്ചൂരാന്‍ കഴിയാത്ത അവസ്ഥയില്‍ തല ഗേറ്റില്‍ കൂടുങ്ങിയ നിലയിലായിരുന്നു

മലപ്പുറം: കോട്ടപ്പടി ചീനിത്തോട് കൊന്നോല അബുല്ലയുടെ വീട്ടിലെ ഇരുമ്പുഗേറ്റിനുള്ളില്‍ തല കുടുങ്ങിയ പൂച്ചക്കുട്ടിക്ക് രക്ഷകരായി മലപ്പുറത്തെ അഗ്‌നി രക്ഷാസേന. മുറ്റത്തെ ഭക്ഷണം കണ്ട് അടച്ച ഗേറ്റിന്റെ കമ്പിക്കുളളിലൂടെ അകത്തു കടക്കാന്‍ ശ്രമിച്ചതാണ് പൂച്ചയ്ക്ക് വിനയായത്. കമ്പിക്കുളളിലൂടെ പൂച്ച പരമാവധി രക്ഷപ്പെടാന്‍ നോക്കിയെങ്കിലും തല പുറത്തേക്ക് വലിച്ചൂരാന്‍ കഴിയാത്ത അവസ്ഥയില്‍ തല ഗേറ്റില്‍ കൂടുങ്ങിയ നിലയിലായിരുന്നു. പിന്നീട് വീട്ടുകാരും പൂച്ചയെ രക്ഷിക്കാന്‍ പഠിച്ച പണി പതിനെട്ടും പയറ്റി. അതും പരാജയപ്പെടുകയായിരുന്നു.വീട്ടുകാര്‍ ഏറെ നേരം രക്ഷിക്കാന്‍ നോക്കിയെങ്കിലും വിഫലമായതോടെ അഗ്‌നി രക്ഷാസേനയെ അറിയിക്കുകയായിരുന്നു. സേനയുടെ ഹൈഡ്രോളിക്ക് ഉപകരണങ്ങളൊക്കെ കണ്ട് പൂച്ച ഒന്ന് പകച്ചെങ്കിലും പിന്നീട് ആശ്വാസമായി. 

ഭക്ഷണം ചതിച്ചു, ഗേറ്റ് ശ്രദ്ധിക്കാതെ പൂച്ച

സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫിസര്‍ ഇ.എം. അബ്ദുല്‍ റഫീഖിന്റെ നേതൃത്വ ത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫിസര്‍മാരായ മുഹമ്മദ് ഷിബിന്‍, കെ.സി. മുഹമ്മദ് ഫാരിസ്, വി. വിപിന്‍, അര്‍ജുന്‍ എന്നിവര്‍ ചേര്‍ന്ന് ഹൈഡ്രോളിക് ബ്രൂഡര്‍ ഉപയോഗിച്ച് കമ്പി അകത്തി മാറ്റി പരിക്കേല്‍ക്കാതെ രക്ഷപ്പെടുത്തിയതോടെ പൂച്ചക്കുട്ടി ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം