അന്വേഷണത്തിൽ ചാര നിറത്തിൽ ഉള്ള KL 45 Q 8226 ഹോണ്ട എവിയറ്റർ സ്കൂട്ടറിലെത്തിയ ആളാണ് കവർച്ച നടത്തിയെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്

പാലക്കാട്: വടക്കഞ്ചേരിയിൽ പട്ടാപകൽ വയോധികയുടെ മാല കവർന്നു. ദേശീയ പാതയിലൂടെ പോവുകയായിരുന്ന വയോധികയുടെ മാലയാണ് ഇരുചക്ര വാഹനത്തിലെത്തിയ മോഷ്ടാവ് കവർന്നത്. പന്നിയങ്കര വെള്ളച്ചിയുടെ രണ്ട് പവൻ തൂക്കമുള്ള മാലയാണ് കവർന്നത്. ഇന്ന് രാവിലെ 7.40 നാണ് സംഭവം. ചാര കളർ സ്കൂട്ടറിൽ വന്നയാളാണ് കവർച്ചക്ക് പിന്നിൽ. വടക്കഞ്ചേരി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഈ പ്രദേശത്തെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

അന്വേഷണത്തിൽ ചാര നിറത്തിൽ ഉള്ള KL 45 Q 8226 ഹോണ്ട എവിയറ്റർ സ്കൂട്ടറിലെത്തിയ ആളാണ് കവർച്ച നടത്തിയെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അന്വേഷണത്തിൽ ഈ വാഹനം തൃശൂർ ജില്ലയിലെ ആളൂർ സ്റ്റേഷനിൽ നിന്നും ഇന്ന് രാവിലെ തന്നെ മോഷണം പോയിട്ടുള്ളത് ആണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

മഴ തീർന്നെന്ന് കരുതണ്ട, ഏറ്റവും പുതിയ കാലാവസ്ഥ പ്രവചനം പുറത്ത്; 4 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

എല്ലാം വളരെ പെട്ടെന്ന്, മുളക് സ്പ്രേ അടിച്ചതോടെ എന്തു ചെയ്യണമെന്നറിയാതെയായി; സ്വർണമാല കവർന്ന കേസിൽ അന്വേഷണം

അതേസമയം കണ്ണൂരിൽ നിന്ന് പുറത്തുവന്ന മറ്റൊരു വാർത്ത കൂത്തുപറമ്പിൽ വീട്ടിൽ കയറി സ്ത്രീയുടെ മുഖത്ത് മുളകുസ്പ്രേ പ്രയോഗം നടത്തി സ്വർണമാല കവർന്ന സംഭവത്തിൽ ഇനിയും പ്രതിയെ കണ്ടെത്താനായില്ല എന്നതാണ്. അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും പ്രതി ഉടൻതന്നെ വലയിലാകുമെന്നുമാണ് പൊലീസ് പറയുന്നത്. പന്നിയോറയിലെ ജാനകിയുടെ മൂന്ന് പവൻ മാലയാണ് അജ്ഞാതൻ കവർന്നത്. ജാനകിയുടെ മകനായ കേബിൾ ടിവി ഓപ്പറേറ്റർ ഷാജിയെ അന്വേഷിച്ച് ഉച്ചയ്ക്ക് രണ്ടേ മുക്കാലോടെ ഒരാൾ വീട്ടിലെത്തി. വീട്ടിനുളളിൽ നിന്നാണ് ജാനകി സംസാരിച്ചത്. ഷാജിയെ രണ്ട് ദിവസമായി ഫോണിൽ കിട്ടുന്നില്ലെന്ന് പറഞ്ഞ അജ്ഞാതൻ വീട്ടിനുളളിലേക്ക് കയറി ജാനകിയുടെ മുഖത്ത് മുളകുസ്പ്രേ അടിക്കുകയായിരുന്നു. വീണുപോയ ജാനകിയുടെ കഴുത്തിൽ കിടന്ന സ്വർണമാലയും പൊട്ടിച്ച് ഇയാൾ ഓടിമറഞ്ഞു. പൊട്ടിയ മാലയുടെ ഒരു ഭാഗം സംഭവ സ്ഥലത്ത് നിന്ന് കിട്ടിയിട്ടുണ്ട്. വെളള ഇരുചക്ര വാഹനത്തിൽ മഴക്കോട്ട് ധരിച്ചാണ് മോഷ്ടാവ് വന്നതെന്ന് നാട്ടുകാർ പറയുന്നു. കൂത്തുപറമ്പ് പൊലീസാണ് കേസ് അന്വേഷണിക്കുന്നത്. സ്ഥലത്തെ സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് മോഷ്ടാവിനെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്നത്.