വിഴിഞ്ഞത്ത് കൊഴിയാള ചാകര, വില രണ്ടായിരത്തിൽ നിന്ന് താഴോട്ട്, വാങ്ങാൻ ആളുമില്ല...
കൊഴിയാള മീൻ മാത്രമായതോടെ ആളുകളെത്തുന്നത് പെട്ടന്ന് കുറഞ്ഞു. വാങ്ങാൻ ആളുകുറഞ്ഞതോടെ കൊഴിയാള കുന്നുകൂടി...
വിഴിഞ്ഞം: തിരുവനന്തപുരം, വിഴിഞ്ഞം തുറമുഖത്ത് ഇത്തവണ കൊഴിയാള ചാകര. അഞ്ച് വർഷത്തിന് ശേഷമാണ് വിഴിഞ്ഞത്ത് കൊഴിയാള ചാകരയുണ്ടാകുന്നത്. ടൺകണക്കിന് മത്സ്യമാണ് വലയിലടിഞ്ഞത്. രാവിലയോടെ തട്ടുമുടി വലയിലാണ് കൊഴിയാള കൂട്ടം ഇന്നലെ പെട്ടത്. ആദ്യം എത്തിയ വള്ളത്തിൽ കൊഴിയാളയ്ക്ക് കുട്ട ഒന്നിന് 2000 രൂപയായിരുന്നെങ്കിൽ പിന്നെയത് കുറഞ്ഞ് കുറഞ്ഞ് മുന്നൂറിലെത്തി, പിന്നെ കണ്ടത് കൊഴിയാള കൂമ്പാരമാകുന്ന കാഴ്ചയാണ്.
കൊഴിയാള ചാകരയറിഞ്ഞ് മീൻ വാങ്ങാനെത്തിയവരുടെ ചാകരയായിരുന്നു വിഴിഞ്ഞത്ത്. എന്നാൽ കൊഴിയാള മീൻ മാത്രമായതോടെ ആളുകളെത്തുന്നത് പെട്ടന്ന് കുറഞ്ഞു. വാങ്ങാൻ ആളുകുറഞ്ഞതോടെ കൊഴിയാള കുന്നുകൂടി. ഇതോടെ മീനിനെ കോഴിത്തീറ്റ നിർമ്മാണത്തിന് കൊണ്ടുപോകാൻ തമിഴ്നാട്ടിൽ നിന്ന് ആളുകളെത്തി.
കൊഴിയാള ചാകരയുണ്ടാകുന്നത് ത്സ്യത്തൊഴിലാളികൾക്കും കച്ചവടക്കാർക്കും അത്ര ഗുണകരമല്ല. ഭക്ഷ്യമേഖലയിൽ കൂടുതലായും ഉപയോഗിക്കാത്തതിനാൽ വാങ്ങാൻ ആളുകൾ കുറവായിരിക്കുമെന്നതാണ് കാരണം. മുമ്പ് അവസാനമായി 2015 ഓഗസ്റ്റിലാണ് കൊഴിയാള ചാകരയുണ്ടായതെന്നും മത്സ്യത്തൊഴിലാളികൾ പറഞ്ഞു.