പത്തനംതിട്ടയിലെ കാനറ ബാങ്കിന്റെ ഷട്ടറിൽ അണലിയെ കണ്ടെത്തിയതിനെ തുടർന്ന് ബാങ്ക് തുറക്കാൻ വൈകി. പിന്നീട് പാമ്പ് പിടിത്തക്കാർ എത്തി അണലിയെ കുപ്പിയിലാക്കിയ ശേഷമാണ് ബാങ്ക് തുറക്കാനായത്.
പത്തനംതിട്ട: കാനറ ബാങ്കിന്‍റെ ഷട്ടറിനും ലോക്കിനുമിടയിൽ പാമ്പ് ചുറ്റി. സെക്യൂരിറ്റിയാണ് ഷട്ടറിനും താഴിനുമിടയിൽ ചുറ്റിയ നിലയിൽ പാമ്പിനെ കണ്ടത്. ഒരു മണിക്കൂറോളം ബാങ്ക് തുറക്കാനാവാത്ത അവസ്ഥയിലായിരുന്നു. പിന്നീട് പാമ്പ് പിടിത്തക്കാർ എത്തി അണലിയെ കുപ്പിയിലാക്കിയ ശേഷമാണ് ബാങ്ക് തുറക്കാനായത്.
കഴിഞ്ഞ ദിവസം ഓടിക്കൊണ്ടിരുന്ന ഇരുചക്ര വാഹനത്തില്‍ നിന്ന് പാമ്പിനെ കണ്ടെത്തിയിരുന്നു. കോഴിക്കോടാണ് സംഭവം. റെയില്‍വേ ജീവനക്കാരനായ സ്മിത്തിന്‍റെ സ്കൂട്ടറാണ് പാമ്പ് മാളമാക്കിയത്. വെസ്റ്റ് ഹില്‍ റെയില്‍വേ സ്റ്റേഷനിലെ നൈറ്റ് ഡ്യൂട്ടിക്ക് ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ഹാന്‍ഡലിനു സമീപം പാമ്പിനെ കണ്ടെത്തിയത്. വനം വകുപ്പിന്‍റെ ആര്‍ആര്‍ടി ടീമിനെ വിളിച്ചെങ്കിലും ഫോണിൽ കിട്ടിയില്ല. ഒടുവില്‍ സ്മിത്തിന്‍റെ സുഹൃത്തുകളെത്തി പാമ്പിനെ പുറത്തെടുക്കുകയായിരുന്നു.
സ്കൂട്ടറിലെ ഹാൻഡിലിന് സമീപത്തായാണ് പാമ്പ് പതിയിരുന്നത്. സ്കൂട്ടർ സ്റ്റേഷനിൽ വച്ച ശേഷമാണ് ഡ്യൂട്ടിക്ക് കയറിയത്. പുലർച്ചെ ഡ്യൂട്ടി കഴിഞ്ഞ ശേഷം ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ വീട്ടിൽ വിട്ട ശേഷം സ്മിത്ത് വീട്ടിലേക്ക് പോകുമ്പോഴാണ് പാമ്പ് ഹാൻഡിലിൽ നിന്ന് പുറത്തേക്ക് തല നീട്ടിയത്. കയ്യിലെന്തോ തണുപ്പ് തോന്നി നോക്കുമ്പോഴാണ് പാമ്പിനെ കണ്ടത്. വീഡിയോയിലൊക്കെ സമാന സംഭവങ്ങൾ കണ്ടിട്ടുണ്ടെങ്കിലും ഇത്തരമൊരു അനുഭവം നേരിട്ടുണ്ടായപ്പോൾ ഭയന്നു പോയെന്ന് സ്മിത്ത് പറയുന്നു. ഹെഡ് ലൈറ്റിനും ഹാൻഡിലിനും ഇടയിലാണ് മലമ്പാമ്പിന്റെ കുഞ്ഞ് പതിയിരുന്നത്.

