തെരഞ്ഞെടുപ്പ് ഫണ്ട് ലഭിക്കാത്തതിനാൽ കടം വാങ്ങിയും സുഹൃത്തുക്കളുടെ സഹായത്തിലും പ്രചാരണം പൂർത്തിയാക്കി ടിവികെ സ്ഥാനാർഥികൾ. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലെ പരിചയക്കുറവും പ്രകടമായിരുന്നു.
ചെന്നൈ: ടിവികെ സ്ഥാനാർഥികൾക്ക് സാമ്പത്തികമായി ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു പ്രചാരണ ദിവസങ്ങൾ. പാർട്ടി നേതൃത്വത്തിൽ നിന്ന് തെരഞ്ഞെടുപ്പ് ഫണ്ട് ലഭിക്കാത്തതിനാൽ കടം വാങ്ങിയും സുഹൃത്തുക്കളുടെ സഹായത്തിലും ആണ് മിക്കവരും പ്രചാരണം പൂർത്തിയാക്കിയത്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലെ പരിചയക്കുറവും പ്രകടമായിരുന്നു.
ചെന്നൈ റോയപുരത്തെ ടിവികെ സ്ഥാനാർഥിയായ കെവി വിജയ് ദാമു 30 വർഷമായി ഓട്ടോ ഡ്രൈവർ ആണ്. വിജയ് ആരാധകനായിട്ടും ഏതാണ്ട് അത്രയേറെ വർഷം തന്നെയാണ്. ആരാധകക്കൂട്ടായ്‌മ ആയ വിജയ് മക്കൾ ഇയക്കത്തിന്റെ പ്രാദേശിക ഭാരവാഹി ആയിരുന്ന ദാമുവിന് ടിവികെ രൂപീകരിച്ചപ്പോൾ പദവി ലഭിച്ചു. ഒപ്പം തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വവും ലഭിച്ചു. അച്ഛൻ 42 വർഷം മുൻപേ പോയതിനാൽ അമ്മയാണ് വളർത്തിയത്. 28 വർഷമായി വിജയ്ക്കൊപ്പമാണ്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പാർട്ടി നേതൃത്വം ഫണ്ട് നൽകിയില്ല. പ്രദേശികമായി പണം കണ്ടെത്താൻ ആയിരുന്നു സ്ഥാനാർത്ഥികൾക്ക് നിർദേശം. ദാമുവിനൊപ്പം ഒരു ഓട്ടോ മാത്രമാണ് പ്രചാരണ വാഹനത്തിനൊപ്പം ഉണ്ടായിരുന്നത്. ടിവികെ പ്രവർത്തകരും സുഹൃത്തുക്കളും ആണ് ദാമുവിനെ സഹായിച്ചത്. അവരാണ് വാഹനവും എല്ലാം ക്രമീകരിച്ചത്. വിജയ്‌യും ആധവ് അർജുനയും സെങ്കോട്ടയ്യനും പോലുള്ളവർ ഒഴികെ ടിവികെയിലെ മിക്ക സ്ഥാനാർഥികളുടെ സ്ഥിതിയും ഇങ്ങനെ തന്നെയാണ്. മറ്റ് രണ്ട് മുന്നണികളും വോട്ടിന് തലയെണ്ണി പണം നൽകുമ്പോൾ താങ്ങാൻ കഴിയാത്ത കടബാധ്യതയുടെ വക്കിലാണ് പല ടിവികെ സ്ഥാനാർഥികളും. അപ്പോഴും വിജയ്ക്ക് വേണ്ടി ഇത്രയും എങ്കിലും ചെയാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഇവർ.

