ലൈംഗികമായി ചൂഷണം ചെയ്തെന്ന് 59 വിദ്യാർത്ഥികളുടെ പരാതി; കടയുടമയ്ക്കെതിരെ പോക്സോ ചുമത്തി കേസ്സെടുത്തു
കടയുടമയുടെ ചെയ്തികളെപ്പറ്റി കഴിഞ്ഞ ദിവസം ഒരു പെൺകുട്ടി വീട്ടിൽ പറയുമ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് സ്കൂളധികൃതരും വീട്ടുകാരും ചേർന്ന് ചൈൽഡ് ലൈനിൽ വിവരമറിയിച്ചു.
പാലക്കാട്: പാലക്കാട് തൃത്താലയിൽ സ്കൂൾ വിദ്യാർത്ഥികളെ ലൈംഗികമായി ചൂഷണം ചെയ്ത സംഭവത്തിൽ സ്കൂളിന് സമീപത്തെ കടയുടമയ്ക്കെതിരെ പോക്സോ ചുമത്തി കേസ്സെടുത്തു. 59 കുട്ടികളാണ് ചൈൽഡ് ലൈനിന് പരാതി നൽകിയത്. തൃത്താല പട്ടിത്തറയിലെ ജി യു പി സ്കൂൾ വിദ്യാർത്ഥികളാണ് ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടെന്ന് കാണിച്ച് സ്കൂളിന് സമീപത്തെ കടയുടമയായ കൃഷ്ണനെതിരെ പരാതി നൽകിയത്.
കടയിലേക്ക് സാധനങ്ങൾ വാങ്ങാൻ കുട്ടികൾ ചെല്ലുമ്പോഴാണ് ഇയാൾ ദുരുദ്ദേശത്തോടെ പെരുമാറാറുളളതെന്ന് കുട്ടികൾ മൊഴി നൽകി. കടയുടമയുടെ ചെയ്തികളെപ്പറ്റി കഴിഞ്ഞ ദിവസം ഒരു പെൺകുട്ടി വീട്ടിൽ പറയുമ്പോഴാണ് സംഭവം പുറത്തറിയുന്നത്. സ്കൂളധികൃതരും വീട്ടുകാരും ചേർന്ന് ചൈൽഡ് ലൈനിൽ വിവരമറിയിച്ചു. ചൈൽഡ് ലൈൻ അധികൃതരത്തി വിവരങ്ങൾ ശേഖരിച്ചപ്പോഴാണ് ഇയാൾ വർഷങ്ങളായി ചൂഷണം നടത്തുന്ന കാര്യം പുറത്തറിയുന്നത്. 59 കുട്ടികൾ ചൈൽഡ് ലൈന് മൊഴിനൽകിയിട്ടുണ്ട്.
ഒളിവിൽപ്പോയ കൃഷ്ണന് പൊലീസ് തെരച്ചിൽ തുടങ്ങിയിട്ടുണ്ട്. ഇതുവരെ 11 കുട്ടികളിൽ നിന്ന് പൊലീസ് മൊഴിയെടുത്തിട്ടുണ്ട്. അവധി ദിവസമായതിനാൽ വരുംദിവസങ്ങളിൽ കൂടുതൽ പേരിൽ നിന്ന് പൊലീസ് വിവരങ്ങൾ ശേഖരിക്കും. പരാതിക്കാരുടെ മെഡിക്കൽ പരിശോധന ഉടൻ പൂർത്തിയാക്കി രഹസ്യ മൊഴിയെടുക്കാനുളള നടപടിക്രമങ്ങൾക്ക് തുടക്കമിടുമെന്നും തൃത്താല പൊലീസ് അറിയിച്ചു.