പെൺകുട്ടിയുടെ ആൺ സുഹൃത്തായിരുന്ന അനൂപിനെതിരെ കുറ്റകരമായ നരഹത്യ, ബലാത്സംഗശ്രമം, ആയുധങ്ങൾ ഉപയോഗിച്ച് മുറിവേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.

കൊച്ചി: ചോറ്റാനിക്കരയിലേ പോക്സോ അതിജീവിതയുടെ മരണത്തിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. 120 ഓളം പേജുള്ള കുറ്റപത്രമാണ് ചോറ്റാനിക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിൽ പൊലീസ് നൽകിയത്. പെൺകുട്ടിയുടെ ആൺ സുഹൃത്തായിരുന്ന അനൂപിനെതിരെ കുറ്റകരമായ നരഹത്യ, ബലാത്സംഗശ്രമം, ആയുധങ്ങൾ ഉപയോഗിച്ച് മുറിവേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.

Add Asianetnews as a Preferred SourcegooglePreferred

പെൺകുട്ടിയെ മർദ്ദിക്കാൻ ഉപയോഗിച്ച ചുറ്റിക, ബെൽറ്റ്, ഷോൾ എന്നിവ തെളിവുകളായി സമര്‍പ്പിച്ചിട്ടുണ്ട്. സംഭവ ദിവസം പ്രതി പെൺകുട്ടിയുടെ വീട്ടിലെത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും നിർണായകമെന്ന് പൊലീസ് വ്യക്തമാക്കി. ജനുവരി 26 നാണ് പോക്സോ അതിജീവിതയെ വീടിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. യുവാവിന്‍റെ ആക്രമണത്തിന് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച പെൺകുട്ടി രണ്ട് ദിവസത്തിന് ശേഷം ആശുപത്രിയിൽ വച്ച് മരിക്കുകയായിരുന്നു. മറ്റൊരാളുമായി പെൺകുട്ടിക്ക് സൗഹൃദം ഉണ്ടെന്ന സംശയത്തിലായിരുന്നു യുവാവിന്‍റെ മർദ്ദനം. പോക്സോ കേസ് അതിജീവിതയാണ് 19കാരിയായ പെൺകുട്ടി. പെൺകുട്ടി ലൈംഗിക അതിക്രമം നേരിട്ടതായും പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയിരുന്നു.

കൊടും ക്രൂരതയ്‍ക്കൊടുവിൽ 'പോയി ചത്തോ' എന്ന് അനൂപ് ആക്രോശിച്ചതോടെയാണ് ചോറ്റാനിക്കരയിലെ പെൺകുട്ടി ഷാളിൽ തൂങ്ങിയത്. ഇതും പെൺകുട്ടിയെ ശ്വാസം മുട്ടിച്ചതുമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ഒരു പകൽ മുഴുവൻ വൈദ്യ സഹായം നിഷേധിച്ചതും ജീവൻ അപകടത്തിലാക്കി. വീട്ടിൽ നിന്ന് ആശുപത്രിയിൽ എത്തിക്കും മുൻപ് തന്നെ പെൺകുട്ടിക്ക് മസ്തിഷ്ക്ക മരണം സംഭവിച്ചിരുന്നു. പെൺകുട്ടി ലൈംഗിക അതിക്രമം നേരിട്ടെന്നും പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായി. ഇൻസ്റ്റഗ്രാം വഴിയുള്ള പരിചയം മുതലെടുത്ത് പെൺകുട്ടിയിൽ നിന്ന് പണം തട്ടുകയും ലൈംഗികമായി ഉപയോഗിക്കുകയുമായിരുന്നു പ്രതി അനൂപിന്റെ ലക്ഷ്യം എന്നാണ് പൊലീസ് പറയുന്നത്. അനൂപിന്റെ വാക്കുകൾ വിശ്വസിച്ച് അമ്മയോട് പോലും പെൺകുട്ടി തർക്കിച്ചിരുന്നു. തന്റെ ക്രിമിനൽ പശ്ചാത്തലം മറച്ചുപിടിച്ചാണ് അനൂപ് പെൺകുട്ടിയുമായി അടുത്തത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം