Asianet News MalayalamAsianet News Malayalam

വാര്‍പ്പുമാതൃകകള്‍ പൊളിച്ചെഴുതുന്ന കാലഘട്ടം, ക്രിസംഘി ആവാതെ മനുഷ്യനാവണം; വൈറലായി വൈദികന്‍റെ പ്രസംഗം

ഒരു സിനിമ ഇറക്കിയാല്‍ പഴുത്ത് പൊട്ടാറായി നില്‍ക്കുന്ന വ്രണമാണോ നിങ്ങളുടെ മതവികാരം. ഇതിനപ്പുറമാണ് ക്രിസ്തു എന്ന് മനസിലാക്കുന്ന ഒരു വിശ്വാസിക്ക് ഇതൊന്നും ഒന്നുമല്ല. ക്രിസ്തുവിനെ ഉള്‍ക്കൊള്ളാന്‍ കഴിയാതെ വരുമ്പോഴാണ് കൊത്തി കീറാനും മാന്തി കീറാനും തീ കത്തിക്കാനും ഇറങ്ങുന്ന വര്‍ഗീയവാദി ക്രിസ്ത്യാനികളാകുന്നത്. സിനിമയുടെ പേരിലുണ്ടായ വിവാദത്തിന്‍റെ പേരില്‍ വാളെത്തിറങ്ങിയ ക്രിസ്ത്യാനികളെ ക്രിസംഘി എന്ന പേരിലാണ് ക്രിസ്ത്യാനികളെ സമൂഹമാധ്യമങ്ങളില്‍ പരിഹസിക്കപ്പെടുന്നതെന്നും വൈദികന്‍ ചൂണ്ടിക്കാണിക്കുന്നു. 

Christian priests speech demands Christians to become human not as communalist went viral in kerala
Author
St George H.S.S Puthenpally, First Published Aug 24, 2021, 12:51 PM IST

ഉയര്‍ന്ന് വരുന്ന ക്രിസ്ത്യന്‍ മത മൗലിക വാദത്തിനെതിരെ എറണാകുളം അങ്കമാലി രൂപതയുടെ മുഖപത്രമായ സത്യദീപത്തിന്റെ ഇംഗ്ലീഷ് എഡിഷന്‍റെ  അസോസിയേറ്റ് എഡിറ്ററും വരാപ്പുഴ സെന്റ് ജോര്‍ജ്ജ് പുത്തന്‍പള്ളിയുടെ സഹ വികാരിയുമായ ഫാ. ജെയിംസ് പനവേലില്‍. മാതാവിന്‍റെ സ്വര്‍ഗാരോപണ തിരുനാളുമായി ബന്ധപ്പെട്ട പ്രസംഗത്തിനിടെയാണ്  വൈദികന്‍റെ പ്രതികരണം. ഈമയൗ, ആമേന്‍ അടക്കമുള്ള സിനിമകള്‍ ഇറങ്ങിയ സംയമനം പാലിച്ച ക്രിസ്ത്യാനികളാണ് ഇപ്പോള്‍ ഒരു സിനിമയുടെ പേരില്‍ വാളെടുത്തിരിക്കുന്നതെന്നും  ഫാദര്‍ ജെയിംസ് പനവേലില്‍ പറയുന്നു. 

തെറ്റുകളെയും കുറവുകളേയും അപചയങ്ങളേയും മൂടിവയ്ക്കുന്ന ഇടത്ത് ക്രിസ്തുവില്ലെന്നും  ഫാ. ജെയിംസ് പനവേലില്‍ ഓര്‍മ്മപ്പെടുത്തുന്നു.  ഈശോ സിനിമയുടെ പേരുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളെ മുന്‍നിര്‍ത്തിയും വൈദികന്‍ പ്രതികരിക്കുന്നുണ്ട്. പലകാര്യങ്ങളിലും നമ്മളൊരുപാട് പിന്നിലാണെന്ന തിരിച്ചറിവ് ഈ കാലം നല്‍കുന്നുണ്ട്. സിനിമയുടെ പേരിലുണ്ടായ വിവാദത്തിന്‍റെ പേരില്‍ ക്രിസംഘി എന്ന പേരിലാണ് ക്രിസ്ത്യാനികളെ സമൂഹമാധ്യമങ്ങളില്‍ പരിഹസിക്കപ്പെടുന്നതെന്നും വൈദികന്‍ ചൂണ്ടിക്കാണിക്കുന്നു. 

കൂടെ നില്‍ക്കുന്നവന്‍റെ വേദന നിന്‍റെ തന്നെ നീറ്റലാണ് എന്ന വകബോധമില്ലാതെ വരുന്നതോടെ ആളുകള്‍ മനുഷ്യരല്ലാതാവുന്നു. മറ്റുള്ളവരേക്കാളും തീവ്രമായ വര്‍ഗീയത എങ്ങനെയാണ് നമ്മളിലേക്ക് വന്നത്. അങ്ങനെ ഒരു സിനിമ ഇറക്കിയാല്‍ പഴുത്ത് പൊട്ടാറായി നില്‍ക്കുന്ന വ്രണമാണോ നിങ്ങളുടെ മതവികാരം. ഇതിനപ്പുറമാണ് ക്രിസ്തു എന്ന് മനസിലാക്കുന്ന ഒരു വിശ്വാസിക്ക് ഇതൊന്നും ഒന്നുമല്ല. ക്രിസ്തുവിനെ ഉള്‍ക്കൊള്ളാന്‍ കഴിയാതെ വരുമ്പോഴാണ് കൊത്തി കീറാനും മാന്തി കീറാനും തീ കത്തിക്കാനും ഇറങ്ങുന്ന വര്‍ഗീയവാദി ക്രിസ്ത്യാനികളാകുന്നത്. ഇത് സമുദായവാദമാണ്, മതാത്മകതയാണ്. നമുക്ക് വേണ്ടത് സമുദായവാദമോ മതാത്മകതയോ അല്ല. നമുക്ക് വേണ്ടത് ആത്മീയതയാണ്. അത് മനുഷ്യനെ സ്നേഹിക്കലാണെന്നും ഫാ. ജെയിംസ് പനവേലില്‍ പറയുന്നു.  

ജാതിയുടേയും വളര്‍ന്നുവരുന്ന വര്‍ഗീയതയേയും രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ്  ഫാ. ജെയിംസ് പനവേലിലിന്‍റെ പ്രസംഗം. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ച 75 വര്‍ഷം പിന്നിട്ടിട്ടും മനസുകളില്‍ മാറാതെ നില്‍ക്കുന്ന ജാതീയതയുടെ പുഴുക്കുത്തുകളേയും വൈദികന്‍ വിമര്‍ശിച്ചു. നമ്മുക്കിടയിലെ പുഴുക്കുത്തുകളേയും തെറ്റുകളേയും പൊതിഞ്ഞ് പിടിച്ച് സംരക്ഷിക്കാനല്ല ഫ്രാന്‍സിസ് മാര്‍പ്പാപ്പ ആവശ്യപ്പെടുന്നതെന്നും വൈദികന്‍ വിശദമാക്കി. ഏറെക്കാലം കുട്ടികളോട് ലൈംഗിക അതിക്രമം കാണിച്ച കത്തോലിക്കാ സഭയിലെ വളരെ ഉയര്‍ന്ന പദവി വഹിച്ചിരുന്ന ഒരു കര്‍ദ്ദിനാളിനെ പുറത്താക്കിക്കൊണ്ട് വത്തിക്കാന്‍ പുറത്തിറക്കിയ ശ്വേത പത്രം വ്യക്തമാക്കുന്നതും ഇതാണെന്നും വൈദികന്‍ പറയുന്നു. കാവലാകേണ്ടവര്‍ തന്നെ കാര്‍ന്നുതിന്നുന്ന ഒരു കാലഘട്ടത്തിലാണ് നാമിപ്പോള്‍ ജീവിക്കുന്നത്.

ഇതുവരെയുണ്ടായിരുന്ന വാര്‍പ്പുമാതൃകകള്‍ പൊളിച്ചെഴുതപ്പെടുന്ന കാലത്താണ് നാമിപ്പോഴുള്ളത്. ആഘോഷങ്ങളില്ലാതെ പെരുന്നാളുകള്‍ നടത്തിയിട്ടും ഇവിടെ ഒന്നും സംഭവിച്ചിട്ടില്ല. ഈ പൊളിച്ചെഴുത്ത് ആത്മീയ ജീവിതത്തിലും വേണമെന്ന് ഫാ. ജെയിംസ് കൂട്ടിച്ചേര്‍ക്കുന്നു. പ്രസംഗത്തില്‍ പറഞ്ഞതല്ലാതെ മറ്റൊന്നും പറയാനില്ലെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് ഫാദര്‍ ജെയിംസ് പ്രതികരിച്ചത്. ചുരുങ്ങിയ സമയത്തിനുള്ളില്‍  ഫാ ജെയിംസിന്റെ പ്രസംഗത്തിന് വലിയ സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios