കണ്ണൂരിൽ നിർത്തിയിട്ട സ്കൂട്ടറിന്റെ ഹെഡ്‌ലൈറ്റിനുള്ളിൽ നിന്ന് ചീറ്റുന്ന ശബ്ദം കേട്ട് പരിശോധിച്ചപ്പോൾ മൂർഖൻ പാമ്പിനെ കണ്ടെത്തി. സംസ്ഥാനത്ത് ചൂട് വർധിച്ചതോടെ പാമ്പുകൾ വീടുകളിലേക്കും വാഹനങ്ങളിലേക്കും കയറുന്നത് പതിവാകുകയാണ്. സമാനമായ സംഭവത്തിൽ കോഴിക്കോട് ഒരു വീട്ടിൽ നിന്ന് അഞ്ച് വിഷപ്പാമ്പുകളെയും പിടികൂടി.

കണ്ണൂർ: കണ്ണൂർ കക്കാട് ഫ്ലാറ്റിൽ നിർത്തിയിട്ട സ്കൂട്ടറിൽ മൂർഖൻ പാമ്പ്. ലൈറ്റിൻ്റെ ഉൾഭാഗത്താണ് മൂർഖൻ കയറിയത്. ചീറ്റുന്ന ശബ്ദം കേട്ടാണ് ഉടമ ശ്രദ്ധിച്ചത്. റസ്ക്യൂവർ എത്തിയാണ് പാമ്പിനെ പുറത്തെടുത്തത്. സംസ്ഥാനത്ത് ചൂട് വർധിച്ചതോടെ പാമ്പുകടി വർധിക്കുന്നതായാണ് റിപ്പോർട്ടുകൾ. ഇതിനകം നിരവധിപേർക്ക് പാമ്പുകടിയേറ്റു.

കോഴിക്കോട് കുറ്റ്യാടിയിൽ വീടിനുള്ളിൽ അഞ്ച് വിഷപ്പാമ്പുകളെ കണ്ടെത്തിയത് പരിഭ്രാന്തി പരത്തിയതിന് പിന്നാലെയാണ് സ്കൂട്ടറിനുള്ളിൽ പാമ്പെത്തിയത്. കുറ്റ്യാടി മീത്തലെ കാപ്പുമ്മൽ രമേശിന്റെ വീട്ടിലാണ് പാമ്പുകളെ കണ്ടെത്തിയത്. അതീവ വിഷമുള്ള വെള്ളിക്കെട്ടൻ ഇനത്തിൽപ്പെട്ട പാമ്പുകളെയാണ് വീട്ടിലെ വിവിധ മുറികളിൽ നിന്നായി പിടികൂടിയത്. കുട്ടികൾ കിടന്നുറങ്ങിയിരുന്ന കിടക്കയിലാണ് ആദ്യം പാമ്പിനെ കണ്ടത്. ഉടൻ തന്നെ വീട്ടുകാർ കുട്ടികളെ മാറ്റിയതിനാൽ വലിയ ദുരന്തം ഒഴിവായി. തുടർന്ന് വീട്ടിൽ നടത്തിയ വിശദമായ പരിശോധനയിലാണ് മറ്റ് മുറികളിലും പാമ്പുകൾ ഒളിച്ചിരിക്കുന്നത് കണ്ടെത്തിയത്. ചുവരിലെ വിള്ളലുകൾ വഴിയോ വാതിലിനടിയിലൂടെയോ ആകാം പാമ്പുകൾ അകത്ത് കടന്നതെന്നാണ് നിഗമനം. പിടികൂടിയ അഞ്ച് പാമ്പുകളെയും വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറാനുള്ള നടപടികൾ സ്വീകരിച്ചു.

അതേസമയം, കുറ്റ്യാടിയിലെ സംഭവത്തിന് പിന്നാലെ പേരാമ്പ്രയിൽ യുവതിക്ക് പാമ്പുകടിയേറ്റ വാർത്തയും പുറത്തുവന്നു. ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംസ്ഥാനത്ത് വേനൽ കടുത്തതോടെ തണുപ്പ് തേടി പാമ്പുകൾ വീടിനുള്ളിലേക്ക് കയറുന്നത് പതിവാകുകയാണ്. രാത്രികാലങ്ങളിൽ നിലത്ത് കിടന്നുറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.