ട്രാൻസ്ജെൻഡേഴ്സിന് വേണ്ടിയുള്ള ആദ്യ പൊതു ശൗചാലയവുമായി കൊച്ചി; ഇനി' കണ്ടെയ്നർ ടോയലെറ്റ് '
'വൃത്തിയും വെടിപ്പുമുള്ള പൊതു ശൗചാലയങ്ങൾ' എന്ന കൊച്ചി കപ്പൽശാലയുടെ പദ്ധതിയുടെ ഭാഗമായാണ് കണ്ടെയ്നർ ടോയലെറ്റുകൾ നിർമ്മിക്കുന്നത്. 20 അടി വിസ്തീർണമുള്ള കണ്ടെയ്നറിലാണ് ടോയ്ലെറ്റ് ക്രമീകരിച്ചിരിക്കുന്നത്
കൊച്ചി: കൊച്ചിയിൽ ഇനി കണ്ടെയ്നർ ടോയലറ്റും. കൊച്ചി കപ്പൽശാലയുടെ സിഎസ്ആര്‍ പദ്ധതിയുടെ ഭാഗമായാണ് കണ്ടെയ്നറുകൾ ശൗചാലയമായി രൂപകൽപ്പന ചെയ്തിരിക്കുന്നത്. എറണാകുളം എം ജി റോഡിലാണ് ആദ്യ ടോയലെറ്റ് തുറന്നത്. 'വൃത്തിയും വെടിപ്പുമുള്ള പൊതു ശൗചാലയങ്ങൾ' എന്ന കൊച്ചി കപ്പൽശാലയുടെ പദ്ധതിയുടെ ഭാഗമായാണ് കണ്ടെയ്നർ ടോയലെറ്റുകൾ നിർമ്മിക്കുന്നത്.
20 അടി വിസ്തീർണമുള്ള കണ്ടെയ്നറാണ് ടോയലെറ്റായി രൂപകൽപ്പന ചെയ്തിരിക്കുന്നത്. പുരുഷൻമാർക്കും സ്ത്രീകൾക്കും ട്രാൻസ് ജെൻഡേഴ്സിനും പ്രത്യേകം ടോയലറ്റുകളും ഉണ്ട്. ട്രാൻസ്ജെൻഡേഴ്സിന് വേണ്ടി പ്രത്യേകം നിർമ്മിക്കുന്ന ആദ്യ പൊതു ശൗചാലയം കൂടിയാണിത്. രാജ്യാന്തര നിലവാരത്തിൽ നിർമ്മിച്ചിരിക്കുന്ന ടോയലറ്റ് വിനോദ സഞ്ചാരികൾക്കും സഹായമാവുമെന്നാണ് വിലയിരുത്തുന്നത്.
12 ലക്ഷം രൂപയാണ് ഒരു കണ്ടെയ്നർ ടോയലെറ്റ് നിർമ്മാണത്തിനുള്ള ചെലവ്. കൊച്ചി നഗരത്തിലെ വിവിധയിടങ്ങളിലായി 16 ടോയ്ലെറ്റുകൾ പണിയാണ് തീരുമാനം. ഇതിനായുള്ള സ്ഥലം കണ്ടെത്താനുള്ള നടപടികളും ആരംഭിച്ചു. ഖരമാലിന്യ സംസ്ക്കരണത്തിന് സംസ്ഥാന ശുചിത്വ മിഷന്റെ ആവാർഡ് നേടിയ കൊച്ചി ക്രെഡായ് ക്ലീൻ സിറ്റി മൂവ്മെന്റിനാണ് ടോയലെറ്റിന്റെ നടത്തിപ്പ് ചുമതല.