മുതലപ്പൊഴിയിലെ തുടർ അപകടങ്ങളുടെ പശ്ചാത്തലത്തിൽ, ഡ്രഡ്ജിംഗ് രണ്ട് മാസത്തിനകം പൂർത്തിയാക്കുമെന്ന് ജില്ലാ കളക്ടർ ന്യൂനപക്ഷ കമ്മീഷനെ അറിയിച്ചു.   ഈ പ്രവൃത്തികൾ പൂർത്തിയാകുന്നതോടെ പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരമാകുമെന്നാണ് പ്രതീക്ഷ.

തിരുവനന്തപുരം: മുതലപ്പൊഴിയിലെ അപകട പരമ്പരയെ തുടർന്ന് ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ എടുത്ത കേസിൽ, ഡ്രഡ്ജിംഗ് പ്രവൃത്തികൾ ദ്രുതഗതിയിൽ നടന്നുവരികയാണെന്നും രണ്ട് മാസത്തിനുള്ളിൽ പ്രവൃത്തികൾ പൂർത്തീകരിക്കുമെന്നും ജില്ലാ കളക്ടർ അനു കുമാരി അറിയിച്ചു. സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സിറ്റിങ്ങിൽ സംസാരിക്കവെയാണ് കളക്ടർ ഇക്കാര്യം വ്യക്തമാക്കിയത്. തുറമുഖത്തിലെ പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനായി നിലവിൽ തെക്കേ പുലിമുട്ടിൻ്റെ നീളം കൂട്ടുന്നത് ഉൾപ്പെടെയുള്ള വലിയ പ്രവൃത്തികൾക്ക് തുടക്കമായിട്ടുണ്ട്. പിഎംഎംഎസ്‌വൈ പദ്ധതിയിൽ ഉൾപ്പെടുത്തി 177 കോടി രൂപയുടെ ഭരണാനുമതി ഈ പ്രവൃത്തികൾക്ക് ലഭ്യമായിട്ടുണ്ട്. ഇതിൻ്റെ ടെൻഡർ നടപടികൾ പൂർത്തിയാക്കി കരാർ ഉറപ്പിച്ചതായും കളക്ടർ കമ്മീഷനെ അറിയിച്ചു.

ഈ പ്രവൃത്തികൾ പൂർത്തിയാകുന്നതോടുകൂടി മുതലപ്പൊഴിയിലെ പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരമാകുമെന്നും കളക്ടർ റിപ്പോർട്ട് നൽകി. കളക്ടറുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് കമ്മീഷൻ അധികൃതർക്ക് നിർദ്ദേശം നൽകി.

പ്രശ്നം രൂക്ഷം

മുതലപ്പൊഴിയിൽ ഹാർബർ നിർമ്മാണം തുടങ്ങിയതിനുശേഷം ഇതുവരെ 78 മത്സ്യത്തൊഴിലാളികളുടെ ജീവനാണ് നഷ്ടമായത്. മത്സ്യബന്ധനത്തിന് പോകുന്നതും മടങ്ങി വരുന്നതുമായ വള്ളങ്ങൾ ശക്തമായ തിരയിൽപ്പെട്ട് മറിയുകയോ നിയന്ത്രണം നഷ്ടപ്പെട്ട് പുലിമുട്ടിലേക്ക് കയറുകയോ ചെയ്യുന്നതാണ് അപകടങ്ങൾക്ക് കാരണം. ഇവിടെ ഡ്രഡ്ജിങ് നടത്തി ആഴം കൂട്ടണമെന്ന പ്രദേശവാസികളുടെ ആവശ്യം പതിറ്റാണ്ടുകളായി തുടരുകയാണ്.

സംസ്ഥാനത്ത് കടൽക്ഷോഭം രൂക്ഷമായതിനെ തുടർന്ന് ബന്ധപ്പെട്ട വകുപ്പുകളുടെ ഭാഗത്തുനിന്നും വേണ്ടത്ര ഇടപെടലുണ്ടാകുന്നില്ലെന്ന വാർത്തകൾ കമ്മീഷൻ സ്വമേധയാ കേസ് എടുത്തതിന് കാരണമായിരുന്നു. കടൽക്ഷോഭത്തിൽ വീടുകൾക്കും ബോട്ടുകൾക്കും നാശനഷ്ടം സംഭവിച്ച മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിച്ചെന്നും, നഷ്ടപരിഹാരം ലഭ്യമാക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഫിഷറീസ് വകുപ്പ് അധികൃതരും ജില്ലാഭരണകൂടവും കമ്മീഷനെ അറിയിച്ചു.