തൃശ്ശൂർ മെഡിക്കൽ കോളേജിൽ ജൂനിയർ ഡോക്ടറെ ആക്രമിച്ചെന്ന പരാതിയിൽ ഏഴ് നഴ്‌സുമാർക്കെതിരെ നടപടി.
തൃശ്ശൂർ: തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഇ.എൻ.ടി. വിഭാഗത്തിലെ വനിതാ ജൂനിയർ ഡോക്ടറെ ജോലി സമയത്ത് ആക്രമിച്ചെന്ന പരാതിയെ തുടർന്ന് ഏഴ് നഴ്‌സുമാർക്കെതിരെ ശിക്ഷാ നടപടി. സംഭവദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സുമാരെ രണ്ട് ദിവസത്തേക്ക് ഡ്യൂട്ടിയിൽ നിന്ന് മാറ്റിനിർത്താൻ ആശുപത്രി സൂപ്രണ്ട് ഉത്തരവിട്ടു.
കേരള മെഡിക്കൽ പോസ്റ്റ് ഗ്രാജ്വേറ്റ് അസോസിയേഷൻ ആശുപത്രി സൂപ്രണ്ടിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് നടപടി. സൂപ്രണ്ട് നിയോഗിച്ച അന്വേഷണ കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് ഈ തീരുമാനം. രണ്ട് ദിവസത്തെ ഈ അവധി, ലീവ് അല്ലെങ്കിൽ ഓഫ് ആയി കണക്കാക്കില്ലെന്നും മൂന്നാം ദിവസം സൂപ്രണ്ടിന്റെ അനുമതിയോടെ മാത്രമേ ജോലിയിൽ പ്രവേശിക്കാൻ പാടുള്ളൂ എന്നും ഉത്തരവിൽ പറയുന്നു.
സൂപ്രണ്ടിന്റെ ഈ നടപടി കാരണം രണ്ട് ദിവസം ഇ.എൻ.ടി. വിഭാഗത്തിൽ ഏഴ് നഴ്‌സുമാര്‍ ജോലിക്കെത്തിയില്ല. തങ്ങളുടെ ഭാഗം കേൾക്കാതെയാണ് സൂപ്രണ്ട് ഈ ഏകപക്ഷീയമായ തീരുമാനം എടുത്തതെന്ന് ആരോപിച്ച് ശിക്ഷ ലഭിച്ച നഴ്‌സുമാർ നഴ്സസ് യൂണിയന് പരാതിയും നൽകിയിട്ടുണ്ട്.
