കൊച്ചിയിൽ കമ്പനിയിലെ തീപിടുത്തത്തിൽ മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് ഒടുവിൽ നീതി ലഭിച്ചു. 22 വർഷം ജോലി ചെയ്ത കമ്പനിയിൽ നിന്ന് നഷ്ടപരിഹാരം ലഭിക്കാൻ മകൻ അച്ഛന്റെ മൃതദേഹവുമായി പ്രതിഷേധിച്ചതിനെ തുടർന്ന് 15 ലക്ഷം രൂപ നൽകാൻ ധാരണയായി.  

കൊച്ചി: 22 വർഷം തന്റെ വിയർപ്പൊഴുക്കി വളർത്തിയ കമ്പനിയിൽ വെച്ച് തീപിടുത്തത്തിൽ ദാരുണമായി മരിച്ച തൊഴിലാളിയുടെ കുടുംബം ഒടുവിൽ നീതി നേടി. കാരിയോയിൽ സംസ്കരണ യൂണിറ്റിലെ തീപിടുത്തത്തിൽ മരിച്ച ബിഹാര്‍ സ്വദേശിയായ തൊഴിലാളിയുടെ മകൻ റാം പ്രകാശ് അച്ഛന്റെ മൃതദേഹവുമായി നടത്തിയ മണിക്കൂറുകൾ നീണ്ട പ്രതിഷേധത്തിനൊടുവിൽ 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ധാരണയായി.

15 ലക്ഷം രൂപ കുടുംബത്തിന് നഷ്ടപരിഹാരമായി നൽകും. ഇതിൽ ആദ്യ ചെക്ക് ഇന്ന് തന്നെ കൈമാറി. ബാക്കി തുക രണ്ട് ചെക്കുകളായി ലേബർ ഓഫീസർ മുഖാന്തരം ചൊവ്വാഴ്ച നൽകും. ഇഎസ്ഐ പിഎഫ്, ഗ്രാറ്റുവിറ്റി എന്നിവയും അടിയന്തരമായി കൈമാറാൻ ചർച്ചയിൽ ധാരണയായി. ഇതോടെ കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു. ഒത്തുതീർപ്പ് വ്യവസ്ഥകൾ അംഗീകരിച്ചതോടെ മൃതദേഹം ഉടൻ സംസ്കരിക്കും.

"അച്ഛൻ മരിച്ചതും കമ്പനിക്ക് വേണ്ടി!" - വിങ്ങലടക്കി റാം പ്രകാശ്

"22 വർഷം അച്ഛൻ ആ കമ്പനിക്ക് വേണ്ടിയാണ് ജീവിച്ചത്, മരിച്ചതും അതിനുവേണ്ടിത്തന്നെ. എന്നിട്ടും അവർ തിരിഞ്ഞു നോക്കിയില്ല," റാം പ്രകാശിന്റെ വാക്കുകൾ ഏവരുടെയും കണ്ണ് നിറച്ചു. സുരക്ഷാ സംവിധാനങ്ങളുടെ അഭാവമാണ് അച്ഛന്റെ മരണത്തിന് കാരണമെന്നും കുടുംബത്തിന്റെ ഏക അത്താണിയാണ് നഷ്ടപ്പെട്ടതെന്നും മകൻ പറഞ്ഞു. ബീഹാറിലും ഇവിടെയും സ്വന്തമായി വീടില്ലാത്ത കുടുംബം പഠനം മുടങ്ങുമെന്ന ആശങ്കയിലായിരുന്നു. ആദ്യം 25 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടതെങ്കിലും ചർച്ചകൾക്കൊടുവിൽ 15 ലക്ഷത്തിൽ സമവായമാവുകയായിരുന്നു.