Abhilash Pillai against Unni Mukundan. 'സുമതി വളവ്', 'നദികളിൽ സുന്ദരി യമുന' എന്നീ ചിത്രങ്ങൾ നഷ്ടമുണ്ടാക്കിയെന്നും 'മാളികപ്പുറം' സംവിധാനം ചെയ്തത് ഉണ്ണി മുകുന്ദനാണെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ, സംവിധായകൻ അഭിലാഷ് പിള്ള ഈ വാദങ്ങളെ തള്ളിക്കളയുകയും മുരളിയുടെ പ്രസ്താവനകൾക്കെതിരെ രംഗത്തെത്തുകയും ചെയ്തു.
നിർമ്മാതാവ് മുരളി കുന്നുംപുറത്തിന്റെ പ്രതികരണത്തിന് പിന്നാലെ വലിയ ചർച്ചകളാണ് ഇപ്പോൾ മലയാള സിനിമയിൽ നടന്നുകൊണ്ടിരിക്കുന്നത്. തനിക്ക് ഒരുപാട് ചതികൾ പറ്റിയെന്നും ജീവിതം കൈവിട്ട് പോയ അവസ്ഥയാണെന്നും പറഞ്ഞ് പൊട്ടിക്കരയുന്ന മുരളിയുടെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
നദികളിൽ സുന്ദരി യമുന എന്ന ചിത്രത്തിലൂടെ 2 കോടി രൂപയുടെ നഷ്ടം വന്നുവെന്നും, സുമതി വളവ് എന്ന ചിത്രം കാരണം 7 കോടിയോളം രൂപയുടെ നഷ്ടം സംഭവിച്ചുവെന്നും മുരളി പറഞ്ഞിരുന്നു. കൂടാതെ മാളികപ്പുറം സിനിമ സംവിധാനം ചെയ്തത് ഉണ്ണി മുകുന്ദൻ ആണെന്നും വിഷ്ണുവിന് സംവിധാനം അറിയില്ലെന്നും മുരളി പിന്നീട് വെളിപ്പെടുത്തിയിരുന്നു.
എന്നാൽ മുരളിയുടെ ആരോപണങ്ങൾ തള്ളിക്കളഞ്ഞുകൊണ്ട് സംവിധായകൻ അഭിലാഷ് പിള്ള രംഗത്തെത്തിയിരുന്നു. 7 കോടിയുടെ നഷ്ടം മുരളി തെളിയിക്കട്ടെയെന്നും മുരളി കുന്നുംപുറത്തിന്റെ വീഡിയോ വന്ന ശേഷം താൻ അദ്ദേഹത്തെ വിളിച്ചുവെന്നും അബദ്ധം പറ്റിയത് ആണെന്ന് മറുപടി കിട്ടിയതെന്നും അഭിലാഷ് പറയുന്നു. മുരളിക്കൊപ്പം സിനിമ ചെയ്യരുതെന്ന് പലരും പറഞ്ഞതാണെന്നും അഭിലാഷ് പറയുന്നു. സുമതി വളവിന്റെ ബജറ്റ് 14 കോടി രൂപ ആകുമെന്ന് അറിയിച്ചിരുന്നുവെന്നും അഭിലാഷ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
"മാളികപ്പുറം ഉണ്ണിമുകുന്ദനാണ് സംവിധാനം ചെയ്തതെന്ന് പറഞ്ഞുള്ള ഏറ്റവും പുതിയ വാർത്ത ഞാൻ കണ്ടു, സത്യം പറഞ്ഞാൽ രണ്ട് ദിവസമായി ഇത് കണ്ട് വളരെ ഷോക്ക് ആയിട്ടിരിക്കുന്ന ആളാണ് ഞാൻ. ഉണ്ണി മുകുന്ദന്റെ വിജയിച്ച ചിത്രങ്ങളൊക്കെ അദ്ദേഹം സംവിധാനം ചെയ്യുകയും പരാജയ ചിത്രങ്ങൾ വേറെ സംവിധായകനാവുന്ന ട്രെൻഡ് എന്താണെന്ന് എനിക്ക് അറിയില്ല. മുട്ടനാടുകൾ തമ്മിൽ കൂട്ടിയിടിക്കുമ്പോൾ ഇടയിൽ വന്ന് ചോര കുടിക്കുന്ന ചെന്നായയുടെ കഥ നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ അത് യഥാർത്ഥത്തിലുണ്ട്." അഭിലാഷ് പിള്ള പറയുന്നു." അഭിലാഷ് പിള്ള പറയുന്നു.


