ഇന്ധന-പാചക വാതക വില വർധന: പ്രതിഷേധവുമായി കോൺഗ്രസിന്റെ അടുപ്പുകൂട്ടി സമരം
തൃശ്ശൂർ ജില്ലയിലെ 1100 കേന്ദ്രങ്ങളിൽ പ്രതിഷേധം നടന്നു. പാചകം ചെയ്ത കപ്പയും ഉപ്പുമാവും പൊതുജനത്തിന് വിതരണം ചെയ്ത ശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചത്
തൃശ്ശൂർ: പാചക വാതക വില വർധനയ്ക്കും ഇന്ധന വിലവർധനയ്ക്കുമെതിരെ അടുപ്പുകൂട്ടി സമരം ചെയ്ത് തൃശ്ശൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി. മഹിളാ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ സ്വരാജ് റൗണ്ടിന് ചുറ്റും അടുപ്പ് കൂട്ടിയായിരുന്നു പ്രതിഷേധം.
പാചക വാതക വില സിലിണ്ടറിന് അഞ്ഞൂറിൽ നിന്ന് എണ്ണൂറ് എത്തിയതും പെട്രോൾ ഡീസൽ വിലയിലെ ദിനം പ്രതിയുള്ള വർധനവും സമരക്കാർ ചൂണ്ടികാട്ടി. പ്രതിഷേധ സൂചകമായി സ്വരാജ് റൗണ്ടിൽ കോൺഗ്രസ് പ്രവർത്തകർ അൻപതോളം അടുപ്പുകൾ ഒരുക്കി. ടി എൻ പ്രതാപൻ എംപിയും പത്മജ വേണുഗോപാലുമടക്കമുള്ള നേതാക്കൾ സമരത്തിൽ പങ്കെടുത്തു.
ഗ്യാസ് സിലിണ്ടർ സാധാരണക്കാരന് താങ്ങാനാവാത്ത ഉൽപ്പന്നമായി മാറുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു അടുപ്പ് കൂട്ടി പാചകം. ജില്ലയിലെ 1100 കേന്ദ്രങ്ങളിൽ പ്രതിഷേധം നടന്നു. പാചകം ചെയ്ത കപ്പയും ഉപ്പുമാവും പൊതുജനത്തിന് വിതരണം ചെയ്ത ശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona