മെട്രോ നിര്‍മാണം വെെകുന്നു; കോണ്‍ഗ്രസിന്‍റെ മനുഷ്യമെട്രോ പ്രതിഷേധം
മെട്രോ തൃപ്പൂണിത്തുറ വരെ എത്തുന്നതോടെ വൈറ്റില വരെയുള്ള ഭാഗത്തെ ഗതാഗതക്കുരുക്കിന് പരിരാഹമാകും. ഭരണാനുമതി ലഭിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും സ്ഥലമേറ്റെടുപ്പ് പോലും പൂർത്തിയാക്കാത്തതിനാലാണ് കോൺഗ്രസ് സമരം തടുങ്ങിയത്
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയിലേക്കുളള മെട്രോ നിര്‍മാണം വൈകുന്നതില്‍ പ്രതിഷേധിച്ച് മനുഷ്യമെട്രോ സംഘടിപ്പിച്ചു. പേട്ട മുതൽ തൃപ്പൂണിത്തുറ എസ്എന്‍ ജംഗ്ഷന്‍ വരെയായിരുന്നു കോണ്‍ഗ്രസിൻറെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടി. 2021 ൽ തൃപ്പൂണിത്തുറയിലേക്ക് മെട്രോ ചൂളം വിളിച്ചെത്തുമെന്നാണ് അധികൃതർ പറയുന്നത്.
എന്നാൽ, ഇതിനുള്ള നടപടികള്‍ ഒന്നും തുടങ്ങിയിട്ടില്ലെന്നാണ് കോൺഗ്രസ് ആരോപണം. 2014ൽ ഇതിനായുള്ള ഭരണാനുമതി ലഭിച്ചതാണ്. പേട്ട മുതല്‍ എസ്എൻ ജംഗ്ഷൻ വരെയുളള ഒന്നര കിലോ മീറ്ററാണ് മെട്രോയ്ക്കുള്ള പണികൾ നടത്തേണ്ടത്. മെട്രോ തൃപ്പൂണിത്തുറ വരെ എത്തുന്നതോടെ വൈറ്റില വരെയുള്ള ഭാഗത്തെ ഗതാഗതക്കുരുക്കിന് പരിരാഹമാകും.
ഭരണാനുമതി ലഭിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും സ്ഥലമേറ്റെടുപ്പ് പോലും പൂർത്തിയാക്കാത്തതിനാലാണ് കോൺഗ്രസ് സമരം തടുങ്ങിയത്. കെ.വി.തോമസ് എംപി, യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളും ജനപ്രതിനിധികളും ചങ്ങലയുടെ ഭാഗമായി.
തുടർന്ന് നടന്ന പ്രതിഷേധ യോഗം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്തു. അതേ സമയം സ്ഥലമെടുപ്പ് നടപടികൾ ജനുവരിയിൽ പൂർത്തിയാക്കി 2021 ഡിസംബറോടെ മെട്രോ തൃപ്പൂണിത്തുറയിലെത്തിക്കുമെന്ന് കെഎംആർഎൽ അറിയിച്ചു.