ശനിയാഴ്ച ഉച്ചക്ക് മന്ത്രി വി. അബുറഹ്‌മാന്‍ കെട്ടിടം നാടിന് സമര്‍പ്പിക്കുമ്പോള്‍ അമ്മ മീനാക്ഷിക്കുട്ടിയമ്മയുടെ പേരില്‍ അവരുടെ ഓര്‍മക്കായി അംഗന്‍വാടി ഒരുക്കാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ഥ്യത്തിലാണ് ഇടതു കൗണ്‍സിലറായ ഉള്ളാട്ടില്‍ രാഗിണി

മലപ്പുറം: തെരഞ്ഞെടുപ്പില്‍ ജയിക്കാനായി സ്ഥാനാര്‍ഥികള്‍ പലപ്പോഴും പല വാഗ്ദാനങ്ങളും ജനങ്ങള്‍ക്ക് നല്‍കാറുണ്ട്. നല്‍കിയ വാഗ്ദാനം ജനങ്ങള്‍ക്ക് മുന്നില്‍ നടപ്പിലാക്കി മാതൃകയായിരിക്കുകയാണ് ഇടതു കൗണ്‍സിലറായ ഉള്ളാട്ടില്‍ രാഗിണി. തദ്ദേശ തെരഞ്ഞെടുപ്പില്‍ വനിത സ്ഥാനാര്‍ഥി നല്‍കിയ വാഗ്ദാനമായിരുന്നു കുരുന്നുകള്‍ക്ക് മികച്ച ഒരു അംഗന്‍വാടിയെന്നത്. വര്‍ഷങ്ങള്‍ക്കിപ്പുറം കോട്ടക്കല്‍ തോക്കാമ്പാറയില്‍ അംഗന്‍ വാടി യാഥാര്‍ഥ്യമായിരിക്കുകയാണ്. ശനിയാഴ്ച ഉച്ചക്ക് മന്ത്രി വി. അബുറഹ്‌മാന്‍ കെട്ടിടം നാടിന് സമര്‍പ്പിക്കുമ്പോള്‍ അമ്മ മീനാക്ഷിക്കുട്ടിയമ്മയുടെ പേരില്‍ അവരുടെ ഓര്‍മക്കായി അംഗന്‍വാടി ഒരുക്കാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ഥ്യത്തിലാണ് ഇടതു കൗണ്‍സിലറായ ഉള്ളാട്ടില്‍ രാഗിണി.

10 ലക്ഷം രൂപക്ക് വാങ്ങിയ അഞ്ച് സെന്റ് ഭൂമി അമ്മയുടെ നവതി ആഘോഷത്തിന് സമ്മാനമെന്ന നിലയിലാണ് നഗരസഭക്ക് കൈമാറിയത്. എന്നാല്‍ ശിലാസ്ഥാപനം നടക്കുന്നതിന് മുന്‍പായിരുന്നു മീനാക്ഷിക്കുട്ടി അമ്മയുടെ വിയോഗം. കളിസ്ഥലം, ഹാള്‍, അടുക്കള, ശുചിമുറി തുടങ്ങിയ സൗകര്യങ്ങളോടെയാണ് അംഗന്‍വാടി നിര്‍മിച്ചത്. നഗരസഭയുടെ തനതു ഫണ്ടായ 27 ലക്ഷം രൂപയാണ് ചെലവ്. ചടങ്ങില്‍ നഗരസഭധ്യക്ഷ ഡോ. കെ. ഹനീഷ അധ്യക്ഷത വഹിക്കും. എം.കെ.ആര്‍ ഫൗണ്ടേഷന്റെ കീഴിലുള്ള ബാക്കി ഭൂമിയില്‍ കുട്ടികള്‍ക്കായി മനോഹരമായ പാര്‍ക്ക് നിര്‍മിക്കാനാണ് ഉള്ളാട്ടില്‍ കുടുംബത്തിന്റെ തീരുമാനം.