ഇന്നോവ കാറിൽ ചാരായം കടത്ത്. സുരക്ഷയ്ക്ക് തോക്ക്. അഞ്ചംഗസംഘം പൊലീസിന്റെ പിടിയിൽ

തിരുവനന്തപുരം: ഇന്നോവ കാറിൽ ചാരായം കടത്ത്. സുരക്ഷയ്ക്ക് തോക്ക്. അഞ്ചംഗസംഘം പൊലീസിന്റെ പിടിയിൽ. പാലോട് ബ്രൈമൂർ ഇടിഞ്ഞാർ വനമേഖലയിൽ നിന്നാണ് കാറിൽ കടത്താൻ ശ്രമിച്ച 10 ലിറ്റർ നാടൻ ചാരായവും തോക്കുമായി ഭരതന്നൂർ തഴമ്പന്നൂർ കരിക്കകം ദീപു വിലാസത്തിൽ ദീപു( 40), വാമനപുരം കരിവേലി എസ് കെ ഭവനിൽ ഷാജി (51), പാലോട് കള്ളിപ്പാറ വിലാസം വീട്ടിൽ വിഷ്ണു (33), ഭരതന്നൂർ ഷാജി നിവാസിൽ അരുൺ (44), ഭരതന്നൂർ തഴമ്പന്നൂർ കരിക്കകം നിഖിൽ ഭവനിൽ നിഖിൽ രാജ് (34) എന്നിവരെ പാലോട് പൊലീസ് പിടികൂടിയത്. 

പാലോട് പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് ഇവർ പിടിയിലായത്. നാടൻ ചാരായം കടത്തുന്നതിന് സുരക്ഷയ്ക്കായാണ് തോക്ക് ഉപയോഗിച്ചിരുന്നത്. തോക്കിന്റെ ലൈസൻസിനെ കുറിച്ചും നാടൻ ചാരായത്തിന്റെ ഉറവിടത്തെക്കുറിച്ചും അന്വേഷിച്ച് വരുന്നതായി ഇൻസ്പെക്ടർ പി ഷാജിമോൻ അറിയിച്ചു.

Read more:  കടന്നൽ കുത്തേറ്റ് സ്ത്രീകളടക്കം തൊഴിലാളികള്‍ ആശുപത്രിയില്‍

അതേസമയം, ചേർത്തല നഗരത്തിൽ വിൽപനക്കെത്തിച്ച ആറുകിലോ കഞ്ചാവുമായി രണ്ടു യുവാക്കളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. സംഘത്തിലുണ്ടായിരുന്ന ഒരാൾ ഓടിരക്ഷപ്പെട്ടു. മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് കണിച്ചുകുളങ്ങര മിച്ചവാരം വീട്ടിൽ പ്രിജിത്ത് (24), ചേർത്തല തെക്ക് പഞ്ചായത്ത് തെക്കുംമുറി നികർത്തിൽ വീട്ടിൽ നിഥിൻ (26) എന്നിവരാണ് പിടിയിലായത്. 

ഓടി രക്ഷപ്പെട്ട ചേർത്തലതെക്ക് ചക്കാലവീട്ടിൽ ശ്രീകാന്തിനായി തിരച്ചിൽ ഊർജ്ജിതമാക്കി. ചേർത്തല കെ എസ് ആർ ടി സി സ്റ്റാൻഡിനു സമീപത്തുനിന്നാണ് ഇവരെ പിടികൂടിയത്. എക്സൈസ് ഇന്റലിജൻസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ എക്സൈസ് ഇൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് പ്രത്യേക സംഘവും, ആലപ്പുഴ ഐ ബിയും ചേർന്ന് ചേർത്തല നഗരത്തിൽ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.