സാമ്പത്തിക പ്രതിസന്ധിയില്‍ കാര്‍ പണയം വച്ചു, ഉടമയറിയാതെ മറിച്ചു വിറ്റ് സംഘം; കേസെടുക്കാൻ ഉത്തരവ്
കൊറോണ കാരണം സാമ്പത്തിക പ്രതിസന്ധിയിലായ യുവതിയെ കബളിപ്പിച്ചാണ് പ്രതികൾ വാഹനം പണയത്തിനെടുത്ത് മറിച്ചു വിറ്റത്.
ആലപ്പുഴ: വാഹനങ്ങൾ പണയത്തിനെടുത്ത ശേഷം ഉടമയറിയാതെ മറിച്ചു വൽക്കുന്ന സംഘത്തിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്. കൊറ്റംകുളങ്ങര കുരുവിക്കൽ മഠം വീട്ടിൽ ശാന്തിലാലിന്റെ ഭാര്യ നവ്യയുടെ ഹർജിയിലാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ജയാപ്രഭു ഉത്തരവിറക്കിയത്. കൊറോണ കാരണം സാമ്പത്തിക പ്രതിസന്ധിയിലായ നവ്യയെ കബളിപ്പിച്ചാണ് പ്രതികൾ വാഹനം പണയത്തിനെടുത്ത് മറിച്ചു വിറ്റത്.
ഇവരുടെ കാർ 1.90 ലക്ഷം രൂപയ്ക്ക് പണയ കരാർ എഴുതി രേഖകൾ കൈവശമാക്കിയ ശേഷം ചില ഇടപാടുകൾ കഴിച്ച് 2.25 ലക്ഷം രൂപയ്ക്ക് മറിച്ചു വിൽക്കുകയായിരുന്നു. വാഹനം പണയ കരാറിൽ ഏർപ്പെട്ടു കൈക്കലാക്കിയ തൃക്കുന്നപ്പുഴ സഫീർ മൻസിലിൽ സജീദ്(50), വാഹന ബ്രോക്കറും മുഖ്യ സൂത്രധാരനുമായ നങ്ങ്യാർകുളങ്ങര പുത്തൻപുരയിൽ വീട്ടിൽ ശരത് കൃഷ്ണ, കോഴിക്കോട് കളന്തോട് പാരതപോയിൽ വീട്ടിൽ ജലീൽ, മലപ്പുറം സ്വദേശി സഹീർ അലി എന്നിവർക്കെതിരെ കേസെടുക്കാനാണ് കോടതി ഉത്തരവ്.
വിൽപ്പനയ്ക്ക് വെച്ച കാർ 13 ലക്ഷത്തിന് ആറു മാസത്തിനകം വാങ്ങാൻ തയ്യാറാണെന്ന് അറിയിച്ച് അതുവരെ പണയകരാർ എഴുതി 1.90 ലക്ഷത്തിന് ഇവർ കൊണ്ടു പോകുകയായിരുന്നു. വാഹനവുമായി മുങ്ങിയ ഇവരെ കുറിച്ച് പിന്നീട് യാതൊരു വിവരവും ഇല്ലായിരുന്നു. പ്രതികളിലൊരാളായ സഹീർ അലി നിയമവിരുദ്ധമായി വാഹനം ഓടിച്ചതിന് കോഴിക്കോട് പോലീസ് പിടികൂടി. അപ്പോൾ വാഹനത്തിന്റെ ഉടമയായ നവ്യക്ക് ഫോണിൽ ലഭിച്ച മെസേജ് ആണ് നിർണായക തെളിവായത്. ഇതെ തുടർന്ന് ആലപ്പുഴ ലീഗൽ സർവീസ് അതോറിറ്റിയുടെ സഹായത്തോടെ അഡ്വ. പി. പി. ബൈജു മുഖേന കോടതിയെ സമീപിക്കുകയായിരുന്നു.
Read More : വാളയാറില്‍ അനധികൃത അരികടത്തലിന് സിപിഎം നേതാക്കളും; 100 ക്വിന്‍റല്‍ വരെ ദിവസവും കടത്തിത്തരാമെന്ന് വാഗ്ദാനം
ബാത്ത്‍റൂമിന് മുകളിൽ ഗ്രോബാഗിൽ കഞ്ചാവ് ചെടികൾ, യുവാവിനെ കൈയ്യോടെ പൊക്കി എക്സൈസ്
ആലപ്പുഴ: വീടിനോട് ചേർന്നുള്ള ബാത്ത് റൂമിന് മുകളിൽ, ഗ്രോബാഗിൽ രഹസ്യമായി കഞ്ചാവ് ചെടികൾ വളർത്തിയ യുവാവിനെ എക്സൈസ് സംഘം പിടികൂടി. കടക്കരപ്പള്ളി പഞ്ചായത്ത് 11-ാം വാർഡിൽ തൈക്കൽ ഉമാപറമ്പിൽ പ്രേംജിത്ത് (25) ആണ് പിടിയിലായത്. മൂന്ന് വർഷത്തോളമായി സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുന്ന പ്രേംജിത്ത്, തന്റെ ഉപയോഗത്തിനായി വാങ്ങിയ കഞ്ചാവിൽ നിന്ന് ശേഖരിച്ച വിത്ത് മുളപ്പിച്ചാണ് ചെടികളുണ്ടാക്കിയതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.
നാല് മാസത്തോളം പ്രായമുള്ള കഞ്ചാവ് ചെടികൾക്ക് 200 സെന്റിമീറ്റർ ഉയരമുണ്ട്. എക്സൈസ് ചേർത്തല റേഞ്ച് ഇൻസ്പ്ക്ടർ വി ജെ റോയിക്ക് ലഭിച്ച രഹസ്യ വിവരത്തെതുടർന്നായിരുന്നു പരിശോധന. എക്സൈസ് അസി. ഇൻസ്പെക്ടർ എന്മ ബാബു, പ്രിവന്റീവ് ഓഫീസർമാരായ ഡി. മായാജി, ഷിബു പി. ബഞ്ചമിൻ, സിവിൽ ഓഫീസർമാരായ ബി. എം. ബിയാസ്, കെ. എച്ച്. ഹരീഷ്കുമാർ എന്നിവരും പരിശോധനയിൽ പങ്കെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രേംജിത്തിനെ റിമാൻഡ് ചെയ്തു.