ഭാര്യയെ വെട്ടിക്കൊന്ന കേസില്‍ സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷ നാളെ വിധിക്കും
വീട്ടിൽവെച്ച് വെട്ടുകത്തികൊണ്ട് സന്ദീപ് സബിതയെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്
ആലപ്പുഴ: വസ്തു തർക്കത്തിന്‍റെ പേരിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി. ശിക്ഷ നാളെ വിധിക്കും. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് അലി മൻസിലിൽ സബിതയെ കൊലപ്പെടുത്തിയ കേസിലാണ് ഭർത്താവ് സന്ദീപിനെ (സൽമാൻ -37) കുറ്റക്കാരനെന്ന് കോടതി വിധിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമം 326, 302 വകുപ്പുകളാണ് ഇയാള്‍ക്ക് മേല്‍ചുമത്തിയിരിക്കുന്നത്.
ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതി 3 ലെ ജഡ്ജ് പി എൻ സീതയാണ് നാളെ ശിക്ഷ വിധിക്കുന്നത്. 2017 മാര്‍ച്ച് 7ന് പകല്‍ രണ്ടിനായിരുന്നു സംഭവം. ഇരുവരും തമ്മില്‍ വഴക്കായതിനെ തുടര്‍ന്ന് സബിത പള്ളി കമ്മിറ്റിക്ക് പരാതി നല്‍കിയിരുന്നു. ഇതോടെ സന്ദീപിന്‍റെ പേരിലുള്ള വസ്തു സബിതയുടേയും കുട്ടിയുടേയും കൂടി പേരിലാക്കാൻ ധാരണയായി.
എന്നാൽ സന്ദീപ് വീണ്ടും ശാരീരിക ഉപദ്രവം തുടർന്നപ്പോൾ സബിത കുടുംബ കോടതിയെ സമീപിച്ചു. കോടതിനിര്‍ദ്ദേശ പ്രകാരം ഇരുവരും ഒന്നിച്ച് താമസിക്കവേയായിരന്നു കൊലപാതകം. വീട്ടിൽവെച്ച് വെട്ടുകത്തികൊണ്ട് സന്ദീപ് സബിതയെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. ആലപ്പുഴ സൗത്ത് സിഐ. കെ എൻ രാജേഷാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പി പി ഗീതയും അഡ്വ. പി പി ബൈജുവും ഹാജരായി.