കാലിഫോർണിയയിലെ ഒരു സൂപ്പർമാർക്കറ്റിൽ വെച്ച് സ്ത്രീയെ അപമാനിച്ച യുവാവിന്റെ വീഡിയോ ലോസ് ഏഞ്ചൽസ് പോലീസ് പുറത്തുവിട്ടു. പ്രതിയെ കണ്ടെത്താനായി പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങൾ വൈറലായതോടെ, ഇയാൾ ഇന്ത്യൻ വംശജനാണെന്ന ആരോപണവും സമൂഹ മാധ്യമങ്ങളിൽ ശക്തമായി.
യുഎസ് സമൂഹ മാധ്യമങ്ങളിൽ കഴിഞ്ഞ ദിവസം വൈറലായ ഒരു വീഡിയോ പുറത്ത് വിട്ടത് ലോസ് ഏഞ്ചൽസ് കൗണ്ടി ഷെരീഫ് ഡിപ്പാർട്ട്മെന്റായിരുന്നു. വീഡിയോയോടൊപ്പം ഇയാളെ തിരിച്ചറിയുന്നവർ ഏത്രയും പെട്ടെന്ന് വിവരം അറിയിക്കാനും പോലീസ് ആവശ്യപ്പെട്ടു. കാലിഫോർണിയയിലെ വലൻസിയയിലുള്ള ഒരു ഹോൾ ഫുഡ്സ് പലചരക്ക് കടയിൽ വെച്ച് ഒരു സ്ത്രീയെ അപമാനിക്കുന്ന ഒരു യുവാവിന്റെ വീഡിയോയായിരുന്നു അത്. വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലായി. പിന്നാലെ അത് ഇന്ത്യക്കാരനാണെന്ന് ചിലർ ആരോപിച്ചു.
സൂപ്പർമാർക്കറ്റിലെ ലൈംഗീകാതിക്രമം
സൂപ്പർമാർക്കറ്റിലെ റാക്കിൽ നിന്നും തനിക്ക് വേണ്ട സാധനങ്ങൾ നോക്കിയെടുക്കുന്ന ഒരു സ്ത്രീയുടെ സമീപത്തേക്ക് വന്ന നീല ഷർട്ടും നീല പാന്റും ധരിച്ച യുവാവ്, തന്റെ ജനനേന്ദ്രിയം യുവതിയുടെ ചെവിയിൽ സ്പർശിക്കാൻ ശ്രമിക്കുന്നു. അപ്രതീക്ഷിതമായി ഒരാളെ സമീപത്ത് കണ്ട യുവതി ഞെട്ടി തിരിഞ്ഞ് നോക്കുമ്പോൾ ഇയാൾ സാധനങ്ങൾ തിരയുന്ന രീതിയിൽ ഒഴിഞ്ഞു മാറുന്നു. പിന്നാലെ യുവതി അവിടെ നിന്നും എഴുന്നേറ്റ് പോകുന്നതും വീഡിയോയിൽ കാണാം. കഴിഞ്ഞ ആഴ്ച നടന്ന സംഭവത്തിൽ പ്രതിയെ കുറിച്ച് വിവരം ലഭിക്കാതായതോടെയാണ് പോലീസ് വീഡിയോ പുറത്ത് വിട്ടത്. ഒപ്പം ഇയാളെ തിരിച്ചറിയുന്നവരോ കണ്ടെത്തുന്നവരോ പോലീസിൽ വിവരം അറിയിക്കാനും ആവശ്യപ്പെട്ടു. കടയുടെ സിസിടിവി വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. പിന്നാലെ വ്യാപക പ്രതിഷേധവും ഉയർന്നു.
ഏഷ്യൻ വംശജനെന്ന് ആരോപണം
ലൈംഗികാതിക്രമം സംബന്ധിച്ച പരാതി ലഭിച്ചതിന് പിന്നാലെ പോലീസ് കടയിലെത്തി പരിശോധന നടത്തിയെങ്കിലും പ്രതി അതിനകം രക്ഷപ്പെട്ടിരുന്നെന്ന് കെടിഎൽഎ റിപ്പോർട്ട് ചെയ്യുന്നു. കറുത്ത മുടിയും തവിട്ട് നിറമുള്ള കണ്ണുകളുമുള്ള 30 വയസ്സ് പ്രായമുള്ള ഒരാളാണ് പ്രതിയെന്ന് പോലീസ് പറയുന്നു. ഏകദേശം 6 അടി 1 ഇഞ്ച് ഉയരവും 100 കിലോയോളം ഭാരവുമുള്ള ആളാണ് ഇയാൾ എന്ന് ഷെരീഫ് വകുപ്പ് കൂട്ടിച്ചേർത്തു. വലൻസിയ സ്റ്റോറിൽ മാർച്ച് 23 ന് നടന്ന സംഭവത്തിൽ തങ്ങൾ ആശങ്കാകുലരാണെന്നും ഉപഭോക്തക്കളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനുമാണ് മുൻ ഗണനയെന്ന് പരാതി നൽകിയ ഹോൾ ഫുഡ്സ് പറഞ്ഞു. അതേസമയം സംഭവത്തിന്റെ വീഡിയോയും പ്രതിയുടെ ചിത്രവും വ്യാപകമായി പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ ഏഷ്യൻ വംശജനെന്നും ഇന്ത്യക്കാരനെന്നും പാകിസ്ഥാനിയെന്നും വിവിദ അഭിപ്രായങ്ങളുമായി നിരവധി പേരെത്തി. ചിലർ കുടിയേറ്റക്കാരെന്നും അപഹസിച്ചു.


