കോവളം സ്റ്റേഷനിലെ പൊലീസുകാരില്‍ കൊവിഡ് കേസ് കൂടുന്നു; സിഐയും എസ്ഐയും നിരീക്ഷണത്തില്‍
സി.ഐയും, എസ്.ഐയും ഉൾപ്പെടെ ഇരുപതോളം പേർ നിരീക്ഷണത്തില്‍ പ്രവേശിച്ചിരിക്കുകയാണ്. കൂടുതൽ പൊലീസുകർക്ക് കൊവിഡ് സ്ഥരീകരിച്ചതോടെ പ്രവർത്തനം പ്രതിസന്ധിയിലായ സ്റ്റേഷൻറെ ചുമതല ഫോർട്ട് സ്റ്റേഷനിലെ എസ്.ഐക്ക് നല്‍കി.
തിരുവനന്തപുരം: കോവളം പൊലീസ് സ്റ്റേഷനിൽ ആശങ്ക ഇയര്‍ത്തി കൊവിഡ് രോഗം ബാധിക്കുന്ന പൊലീസുകാരുടെ എണ്ണം കൂടുന്നു. സ്റ്റേഷനിൽ കൊവിഡ് വ്യാപനം നടന്നുവെന്ന സംശയത്തിലാണ് അധികൃതർ. സി.ഐയും, എസ്.ഐയും ഉൾപ്പെടെ ഇരുപതോളം പേർ നിരീക്ഷണത്തില്‍ പ്രവേശിച്ചിരിക്കുകയാണ്. കൂടുതൽ പൊലീസുകർക്ക് കൊവിഡ് സ്ഥരീകരിച്ചതോടെ പ്രവർത്തനം പ്രതിസന്ധിയിലായ സ്റ്റേഷൻറെ ചുമതല ഫോർട്ട് സ്റ്റേഷനിലെ എസ്.ഐക്ക് നല്‍കി.
കഴിഞ്ഞ ദിവസം കോവളത്തെ യൂത്ത് സെൻററിൽ നടത്തിയ ആൻറിജൻ പരിശോധനയിലാണ് ഒരു എസ്.ഐ യും ഒരു വനിതാ പിസിയും അടക്കം നാല് പേർക്ക് കൂടി രോഗം സ്ഥരീകരിച്ചത്. ഇതോടെ കഴിഞ്ഞ മൂന്ന് ദിവസത്തിനിടയിൽ രണ്ട്അഡിഷണൽ എസ്.ഐമാരും അഞ്ച് സി.പി.ഒമാരും ഒരു വനിതാ പൊലീസും ഉൾപ്പെടെ ഒൻപത് പേരാണ് രോഗം ബാധിച്ച് ആശുപത്രിയിലായത്.
സ്റ്റേഷനിലെ ബാക്കിയുള്ള പൊലീസുകാരെയും രോഗം പിടികൂടുമോ എന്ന ആശങ്കയിലാണ് കോവളത്തെ പൊലീസുകാർ. ഇതിനിടെ ഇതുവരെ സുരക്ഷിതമെന്ന് കരുതിയ വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലും ഒരാൾക്ക് കോവിഡ് ബാധിച്ചതും അധികൃതരെ ഞെട്ടിച്ചു. വിഴിഞ്ഞം മത്സ്യബന്ധന മേഖലയിലടക്കം എ.ആർ ക്യാമ്പിൽ നിന്നുള്ള പൊലീസുകാരെയാണ് ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നത്.
ഇവരിൽ മൂന്ന് പേർക്ക് കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് സ്ഥരീകരിച്ചെങ്കിലും ക്യാമ്പിൽ നിന്നുള്ള പൊലീസുകാർക്ക് സ്റ്റേഷനിൽ വരേണ്ട കാര്യമില്ലാത്തതിനാൽ വിഴിഞ്ഞം സ്റ്റേഷൻ താരതമ്യേനെ സുരക്ഷിതമാണെന്ന് കരുതിയിരിക്കുന്നതിനിടെയാണ് ഇന്നലെ സ്റ്റേഷനിലെ ഒരു പൊലീസുകാരന് കോവിഡ് സ്ഥരീകരിച്ചത്.ഡ്രൈവർ ഡ്യൂട്ടി കൂടിചെയ്തിരുന്ന ഇയാളുമായി സമ്പർക്കമുണ്ടായ സ്റ്റഷേനിലെ മൂന്ന് എസ്.ഐ മാരെയും നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്.