മന്ത്രിക്ക് വീട്ടിൽ വിരുന്നൊരുക്കിയതിന്‍റെ പേരിൽ തൃശൂരിലെ മുതിർന്ന സിപിഐ നേതാവ് പി എസ് അബ്ദുൾ റഹ്മാനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. പാർട്ടി വിരുദ്ധ പ്രവർത്തനമാണെന്ന് ബ്രാഞ്ച് കമ്മിറ്റി വിലയിരുത്തിയപ്പോൾ, നാട്ടുകാരനായ മന്ത്രിക്ക് വിരുന്നൊരുക്കിയതിൽ തെറ്റില്ലെന്ന് അബ്ദുൾ റഹ്മാൻ പ്രതികരിച്ചു.
തൃശൂർ: മന്ത്രിക്ക് വിരുന്നൊരുക്കിയതിന്‍റെ പേരിൽ മുതിർന്ന പ്രാദേശിക നേതാവിനെ സിപിഐ പുറത്താക്കി. തൃശൂർ സ്വദേശിയായ പി എസ് അബ്ദുൾ റഹ്മാനെയാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. അഷ്ടമിച്ചിറ ബ്രാഞ്ച് കമ്മിറ്റിയുടേതാണ് നടപടി. വർഷങ്ങളായി പാർട്ടിയുടെ വിവിധ ഘടകങ്ങളിൽ സജീവമായി പ്രവർത്തിച്ചിരുന്ന അബ്ദുൾ റഹ്മാൻ നേരത്തെ ലോക്കൽ കമ്മിറ്റി അംഗമായിരുന്നു. നിലവിൽ ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്നു.
മന്ത്രി ഒ ജെ ജനീഷിന്‍റെ നന്ദി പ്രകടന സന്ദർശനത്തിനിടെ വീട്ടിൽ ഭക്ഷണം നൽകിയതിനെ തുടർന്നാണ് സിപിഎൈ അബ്ദുൾ റഹ്മാനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്. നാട്ടുകാരനായ മന്ത്രിക്ക് വീട്ടിൽ വിരുന്നൊരുക്കിയതിൽ തെറ്റു കാണുന്നില്ലെന്ന് അബ്ദുൾറഹ്മാൻ പ്രതികരിച്ചു. അതിൽ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും 50 വർഷത്തിലധികമായി സിപിഐ പ്രവർത്തകനായ അബ്ദുൾ റഹ്മാൻ പറഞ്ഞു.
എന്നാൽ അബ്ദുൾ റഹ്മാന്‍റേത് തികച്ചും തെറ്റായ നടപടിയാണെന്നും പാർട്ടിക്കുണ്ടായ അപമാനം വളരെ വലുതാണെന്നും പാർട്ടി വിരുദ്ധ പ്രവർത്തനമാണിതെന്നും ചൂണ്ടിക്കാട്ടിയാണ് പുറത്താക്കിയത്. തീരുമാനം അപ്രതീക്ഷിതവും വേദനാജനകവുമാണെന്ന് അബ്ദുൽ റഹ്മാൻ പ്രതികരിച്ചു. വീട്ടുകാരുടെയും നാട്ടുകാരുടെയും അഭ്യർഥന മാനിച്ചാണ് മെയ് 27നു മന്ത്രിക്കു വീട്ടിൽ വിരുന്ന് നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
