സിപിഎം പുറത്താക്കിയ ലോക്കൽ കമ്മിറ്റിയംഗം മരിച്ച നിലയിൽ; ആത്മഹത്യയെന്ന് സംശയം
ഇയാളെ സഹായിച്ചെന്ന് ആരോപിക്കപ്പെടുന്ന മറ്റൊരാളെ ആത്മഹത്യക്ക് ശ്രമിച്ച നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കണ്ണൂർ: സിപിഎം കൂത്തുപറമ്പ് സൗത്ത് മുൻ ലോക്കൽ കമ്മിറ്റി അംഗം എം മുരളീധരനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. വലിയ വെളിച്ചത്താണ് ഇയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ത്രീകളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചതിന് ഇയാളെ കഴിഞ്ഞ ദിവസം സിപിഎമ്മിൽ നിന്ന് പുറത്താക്കിയിരുന്നു. സംഭവത്തിൽ പോലീസും കേസ് എടുത്തിരുന്നു.
സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് നവ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ കുറ്റക്കാരനെന്ന് ആരോപണം ഉയർന്നതിന് പിന്നാലെയാണ് സിപിഎം അച്ചടക്ക നടപടി സ്വീകരിച്ചത്. കൂത്തുപറമ്പ് സൗത്ത് ലോക്കൽ കമ്മിറ്റി അംഗമായിരുന്നു മരിച്ച പൂക്കോട് തൃക്കണ്ണാപുരത്തെ മുരളീധരൻ. 45 വയസായിരുന്നു. വലിയ വെളിച്ചത്ത് ആളൊഴിഞ്ഞ തോട്ടത്തിലാണ് ഇയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
സ്വഭാവ ദൂഷ്യത്തിന് കഴിഞ്ഞ ദിവസമാണ് മുരളീധരനെ പാർട്ടിയിൽ നിന്നും പുറത്താക്കിയത്. ചിത്രങ്ങൾ മോർഫ് ചെയ്യാൻ സഹായിച്ച സ്റ്റുഡിയോ ഉടമയെയും ആത്മഹത്യക്ക് ശ്രമിച്ച നിലയിൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ചിത്രങ്ങൾ മോർഫ് ചെയ്ത സംഭവത്തിൽ കൂത്തുപറമ്പ് പോലീസിലും മുരളീധരനെതിരെ പരാതി ഉണ്ട്.