തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മതിലുകളിൽ പെയ്ന്‍റടിക്കുന്നതിലെ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. മതിലില്‍ പെയിന്‍റ് അടിക്കുകയായിരുന്ന സിപിഎം പ്രവർത്തകരെ തടയാൻ ആർഎസ്എസ് പ്രവർത്തകർ സംഘടിച്ചെത്തുകയായിരുന്നെന്ന് പൊലീസ് പറയുന്നു.

തിരുവനന്തപുരം: തിരുവനന്തപുരത്ത് സിപിഎം ആർഎസ്എസ് സംഘർഷം നഗരത്തിലേക്കും വ്യാപിക്കുന്നു. പാൽകുളങ്ങരയിൽ രണ്ട് ആർഎസ്എസ് പ്രവർത്തകർക്ക് വെട്ടേറ്റു. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് പാൽക്കുളങ്ങരയിൽ സംഘർഷമുണ്ടായത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മതിലുകളിൽ പെയ്ന്‍റടിക്കുന്നതിലെ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. 

Add Asianetnews as a Preferred SourcegooglePreferred

മതിലില്‍ പെയിന്‍റ് അടിക്കുകയായിരുന്ന സിപിഎം പ്രവർത്തകരെ തടയാൻ ആർഎസ്എസ് പ്രവർത്തകർ സംഘടിച്ചെത്തുകയായിരുന്നെന്ന് പൊലീസ് പറയുന്നു. ആർഎസ്എസ് പ്രവർത്തകരായി ശ്യാം, ഷിജു എന്നിവർക്ക് സംഘര്‍ഷത്തില്‍ ഗുരുതരമായി വെട്ടേറ്റു. വയറിൽ ആഴത്തിൽ കുത്തേറ്റ ശ്യാമിനെ രാത്രിതന്നെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി .ഇയാളുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. 

സംഭവത്തില്‍ സിപിഎം പ്രവർത്തകരായ ഷാരോണിനെയും ദിനിലിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. സംഘർത്തിൽ ഇവർക്കുംപരിക്കേറ്റിട്ടുണ്ട്. ഇരുവരും ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. പ്രകോപനം കൂടാതെ സംഘടിച്ചെത്തി ആ‌ർഎസ്എസ് പ്രവർത്തകർ ആക്രമിക്കുകയായിരുന്നെന്ന് പരിക്കേറ്റ ഷാരോൺ പറഞ്ഞു 

 ഇന്നലെ രാത്രി വെള്ളനാട് ബിജെപി ഓഫീസിന് നേരെ കല്ലേറുണ്ടായി. കള്ളിക്കാട് രണ്ട് ബിജെപി പ്രവർത്തകരുടെ വീടുകളുടെ ജനൽ ചില്ലുകൾ അടിച്ച് തകർത്തു. നെയ്യാർ ഡാം സിപിഎം ലോക്കൽ കമ്മറ്റി സെക്രട്ടറിയുടെ വീടിന് നേരെ കഴിഞ്ഞ ആഴ്ച ബോംബേറുണ്ടായി.ഇതടക്കം ഇരുപതോളം അക്രമങ്ങളാണ് കഴിഞ്ഞ ഒരു മാസത്തിനിടെ ജില്ലയിൽ ഉണ്ടായത്.