ആവശ്യക്കാരനെന്ന പേരില്‍ വേഷം മാറിയെത്തിയ പൊലീസ് ഇയാളെ വിളിച്ചു വരുത്തി ചോദ്യം ചെയ്ത് കുരുക്കുകയായിരുന്നു. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ പത്തോളം സ്‌കൂട്ടര്‍ തട്ടിപ്പ് നടത്തിയതായി ഇയാള്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു

കോഴിക്കോട്: ഒഎല്‍എക്‌സ് പോലുള്ള ഓണ്‍ലെെന്‍ സെെറ്റുകളില്‍ വിൽപ്പനയ്ക്ക് വെച്ച സ്‌കൂട്ടറുകള്‍ ചാറ്റ് ചെയ്ത് പാര്‍ട്ടിയുമായി നേരില്‍ കണ്ട് വില ഉറപ്പിച്ച് വ്യാജ ചെക്ക് നല്‍കി മുങ്ങുന്ന ആൾ പിടിയില്‍. പോണ്ടിച്ചേരി സ്വദേശി രമേശ് (39) ആണ് കസബ പൊലീസിന്‍റെ പിടിയിലായത്.

Add Asianetnews as a Preferred SourcegooglePreferred

കോഴിക്കോട് സ്വദേശിയുടെ പരാതിയില്‍ സൗത്ത് അസിസ്റ്റന്റ് കമ്മിഷണര്‍ എ ജെ ബാബുവിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡും കസബ എസ്ഐ കെ വി സ്മിതേഷും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. ആവശ്യക്കാരനെന്ന പേരില്‍ വേഷം മാറിയെത്തിയ പൊലീസ് ഇയാളെ വിളിച്ചു വരുത്തി ചോദ്യം ചെയ്ത് കുരുക്കുകയായിരുന്നു.

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ പത്തോളം സ്‌കൂട്ടര്‍ തട്ടിപ്പ് നടത്തിയതായി ഇയാള്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഒഎല്‍എക്‌സ് എന്ന ഓണ്‍ലൈന്‍ വ്യാപാര ആപ്പില്‍ വില്‍പനയ്ക്ക് വെച്ചിട്ടുള്ള സ്‌കൂട്ടറുകള്‍ പാര്‍ട്ടി പറയുന്ന പണത്തിന് തന്നെ എഗ്രിമെന്റ് ചെയ്ത് പാര്‍ട്ടിയുടെ വീട്ടില്‍ നേരിട്ടെത്തി വാഹനത്തിന്റെ പേപ്പറുകള്‍ വാങ്ങി തൊട്ടുത്ത ബാങ്കില്‍ കയറി ചെക്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ആകും എന്ന് വിശ്വസിപ്പിച്ച് ബാങ്കിന്റെ വ്യാജ സീല്‍ ചെയ്ത സ്ലിപ്പ് കൊടുക്കും.

പിന്നീട് വില്‍പന പത്രവും, എന്‍ഒസിയും കൈവശപ്പെടുത്തി വാഹനവുമായി മുങ്ങുകയാണ് ഇയാളുടെ രീതി. ശേഷം വാഹനം യൂസ്ഡ് ബൈക്ക് ഷോറൂമുകളില്‍ കൊണ്ടുപോയി വില്‍പന നടത്തും. ഇതരസംസ്ഥാനങ്ങളിലും ഇയാള്‍ സമാന രീതിയിലുള്ള തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് പരിശോധിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തി വാഹനങ്ങള്‍ ഉടമകള്‍ക്ക് തിരിച്ചു നല്‍കുമെന്ന് പൊലിസ് അറിയിച്ചു.