ഫോർട്ട്കൊച്ചി കായലിൽ മൃതദേഹം ഒഴുകി നടക്കുന്നുവെന്ന വിവരത്തെ തുടർന്ന് തിരച്ചിലിനിറങ്ങിയ കോസ്റ്റൽ പോലീസിന് ഒരു വയോധികന്റെ ജീവൻ രക്ഷിക്കാനായി.
കൊച്ചി: ഫോർട്ട്കൊച്ചി കായലിൽ മൃതദേഹം ഒഴുകി നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് തിരച്ചിലിനിറങ്ങിയ കോസ്റ്റൽ പൊലീസിന് രക്ഷിക്കാനായത് വയോധികന്റെ ജീവൻ. പള്ളുരുത്തി സ്വദേശി പുത്തൻപള്ളി സിറിൾ(67)ന് ആണ് സമയോചിതമായ ഇടപെടലിലൂടെ ജീവൻ തിരികെ ലഭിച്ചത്. ഫോർട്ട്കൊച്ചി കസ്റ്റംസ് ബോട്ട് ജെട്ടിക്ക് സമീപം വെള്ളത്തിൽ ‘ബോഡി’ ഒഴുകുന്നതായി കസ്റ്റംസ് ജീവനക്കാർ പൊലീസിനെ അറിയിച്ചു. തുടർന്ന് ഫോർട്ട്കൊച്ചി കോസ്റ്റൽ പൊലീസ് സബ് ഇൻസ്പെക്ടർ സിആർ സിങ്, എസ്ഐ ഉസ്മാൻ, ബോട്ട് സ്രാങ്ക് സുജേഷ്, അസി. ബോട്ട് കമാൻഡർ വിജയൻ, ബോട്ട് ഡ്രൈവർ കാർഗിൽ, കോസ്റ്റൽ വാർഡൻ ശ്രീജിത്ത്, ലസ്ക്കർ രാജേഷ് എന്നിവരടങ്ങിയ സംഘം തിരച്ചിൽ തുടങ്ങി. കായലിൽ ഒഴുകി വരുന്ന ശരീരം കണ്ടതോടെ ബോട്ട് അടുപ്പിച്ച് കയറ്റാൻ ശ്രമിക്കുന്നതിനിടെയാണ് ആളിന് ജീവനുണ്ടെന്ന് മനസ്സിലായത്. ഉടൻ കരയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നൽകിയ ശേഷം ആശുപത്രിയിലേക്ക് മാറ്റി. തോപ്പുംപടി ഭാഗത്ത് വെച്ച് കാൽതെറ്റി കായലിൽ വീണതാണെന്നാണ് സിറിൾ പൊലീസിനോട് പറഞ്ഞത്.


