'ഉയരങ്ങൾ കീഴടക്കാൻ ഇവർ'; മൂകരും ബധിരരുമായ വിദ്യാർത്ഥികൾ ഡ്രോൺ പറത്തും, രാജ്യത്ത് ആദ്യം, അഭിമാനമായി കേരളം
കഴിഞ്ഞ ഓഗസ്റ്റിലാണ് സ്കൂളിൽ നീലീശ്വരത്തെ ആമോസ് എന്ന സ്ഥാപനം ഡ്രോൺ പറത്താൻ പരിശീലനം നൽകിത്തുടങ്ങിയത്. ഭിന്നശേഷിക്കാരായ കുട്ടികളായതിനാൽ ഡിജിസിഎയുടെ അനുവാദത്തോടെ പ്രത്യേക പരീക്ഷ നടത്തിയാണ് പഠനം.

കൊച്ചി: രാജ്യത്താദ്യമായി മൂകരും ബധിരരുമായ വിദ്യാർത്ഥികൾ ഡ്രോൺ പറത്താനുള്ള പരിശീലനത്തിൽ. എറണാകുളം മാണിക്യമംഗലം സെന്റ് ക്ലെയർ സ്കൂളിലെ ഏഴ് കുട്ടികളാണ് ശബ്ദമില്ലാത്ത ലോകത്ത് നിന്ന് ഉയരങ്ങൾ കീഴടക്കാനൊരുങ്ങുന്നത്. ജയ്സൺ ജോയ്, ജിതിൻ, ആഷിൻ പോൾ, നിഖിൽ പോൾസൺ, മുഹമ്മദ് റൗഫ്, ജസ്റ്റിൻ, അനന്ത കൃഷ്ണൻ എന്നിവരാണ് ഡ്രോൺ പറത്തലിന് പരിശീലനം തേടുന്നത്. പുതുചരിത്രം കുറിക്കാനുള്ള ശ്രമത്തിലാണ് കേരളത്തിലെ ഈ വിദ്യാർത്ഥികൾ.
കഴിഞ്ഞ ഓഗസ്റ്റിലാണ് സ്കൂളിൽ നീലീശ്വരത്തെ ആമോസ് എന്ന സ്ഥാപനം ഡ്രോൺ പറത്താൻ പരിശീലനം നൽകിത്തുടങ്ങിയത്. ഭിന്നശേഷിക്കാരായ കുട്ടികളായതിനാൽ ഡിജിസിഎയുടെ അനുവാദത്തോടെ പ്രത്യേക പരീക്ഷ നടത്തിയാണ് പഠനം. എയർ ഫോഴ്സിൽ നിന്ന് വിരമിച്ച എം ജെ അഗസ്റ്റിൻ വിനോദും ഭാര്യ വർഷയുമാണ് പരിശീലകർ. രണ്ട് മാസത്തെ ഇന്റേൺഷിപ് കൂടി കഴിയുന്നതോടെ ഡ്രോൺ പറത്തുന്നതിന് ഡിജിസിഎ അംഗീകാരമുള്ള സർട്ടിഫിക്കറ്റ് ഇവർക്ക് ലഭിക്കും. ഇതോടെ മികച്ച തൊഴിലവസരങ്ങൾ തേടിയെത്തുമെന്നാണ് ഇവരുടെ പ്രതീക്ഷ.
കുട്ടികള്‍ മിടുക്കരാണെന്നും വളരെ വേഗത്തിൽ അവർ ഡ്രോൺ പരിശീലനം ചെയ്യുന്നുണ്ടെന്നും ട്രെയിനർ വർഷ പറയുന്നു. ആംഗ്യഭാഷയിൽ ട്രാൻസിലേറ്റ് ചെയ്ത് കിട്ടിയാൽ വളരെ വേഗത്തിൽ വിദ്യാർത്ഥികൾ എല്ലാം പഠിച്ചെടുക്കുമെന്ന് സ്കൂളിലെ പ്രധാനധ്യാപിക സിസ്റ്റർ ഫിൻസിറ്റയും ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഡ്രോൺ പറത്തൽ മാത്രമല്ല വിവിധ ഡ്രോണുകളുടെ നിർമാണവും അറ്റകുറ്റപ്പണികളും വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
വീഡിയോ സ്റ്റോറി കാണാം
Read More : 'പതിവ് പ്രതി, ഇത്തവണ 465 പാക്കറ്റ് ഹാന്‍സ്'; ലത്തീഫും സ്കൂട്ടറും വീണ്ടും പിടിയിൽ, ടീ സ്റ്റാളിലും ഹാൻസ്, കേസ്