മലപ്പുറത്ത് ബധിര-മൂക വിദ്യാർത്ഥികളെ ആക്രമിച്ച കേസ്; പൊലീസ് അലംഭാവം കാണിക്കുന്നെന്ന് പരാതി
രാത്രി താമസസ്ഥലത്തേക്ക് പോകുകയായിരുന്ന വിദ്യാർത്ഥികളെ ഓട്ടേറിക്ഷയിലും കാറിലുമായെത്തിയ മുഖം മൂടിസംഘം ആയുധങ്ങളുപയോഗിച്ച് ആക്രമിച്ചു
കൊണ്ടോട്ടി: മലപ്പുറം കൊണ്ടോട്ടിയില്‍ ബധിര-മൂക വിദ്യാര്‍ത്ഥികളെ ആക്രമിച്ച സംഭവത്തില്‍ പൊലീസ് അലംഭാവം കാണിക്കുന്നതായി പരാതി. പുളിക്കൽ എബിലിറ്റി ആർട്സ് ആന്‍ഡ് സയൻസ് കോളേർജ് വിദ്യാർത്ഥികളെയാണ് കഴിഞ്ഞ വെള്ളിയാഴ്‌ച്ച രാത്രിയില്‍ മുഖം മൂടിസംഘം ആക്രമിച്ചത്. വിദ്യാർത്ഥികളായ അബൂബക്കർ സിദ്ദീഖ്, മുഹമ്മദ് റാഷിദ്, റമീസ് ,സമൽ പ്രശാന്ത്, എം.കെ. റാഷിദ്, സെയ്ഫുദ്ദീൻ, മുഹമ്മദ് ഖൈസ് എന്നിവർക്കാണ് പരിക്കേറ്റത്.
മൈതാനത്തിലെ വാഹന പാർക്കിങ്ങിനെ ചൊല്ലി വൈകിട്ട് വിദ്യാർത്ഥികളും കോളേജിനു പുറത്തുള്ളവരും തമ്മിൽ വാക്ക് തർക്കമുണ്ടായിരുന്നു. ഇതിനു ശേഷം രാത്രി താമസസ്ഥലത്തേക്ക് പോകുകയായിരുന്ന വിദ്യാർത്ഥികളെ ഓട്ടേറിക്ഷയിലും കാറിലുമായെത്തിയ മുഖം മൂടിസംഘം ആയുധങ്ങളുപയോഗിച്ച് ആക്രമിച്ചു. പരിക്കേറ്റ വിദ്യാർത്ഥികൾ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ കൊണ്ടോട്ടി പൊലീസ് കെസെടുത്തെങ്കിലും ഇതുവരെ പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല.
വിദ്യാർത്ഥികളെ ആക്രമിച്ച സംഭവത്തിൽ ഉടൻ ഇടപെട്ടുവെന്ന് കോളേജ് പ്രിൻസിപ്പാള്‍ പറഞ്ഞു. ബധിര-മൂക വിദ്യാർത്ഥികളായതിനാൽ കാര്യങ്ങൾ ചോദിച്ചറിയാനുള്ള കാലതാമസം മാത്രമേ വന്നിട്ടുള്ളൂവെന്നും പ്രിൻസിപ്പാൾ പറഞ്ഞു.