ജോലി ചെയ്യുന്ന സ്ഥാപനത്തിൽ വെച്ചാണ് സംഭവം നടന്നിരിക്കുന്നതെന്നും അവിടെ എന്തെങ്കിലും പ്രശ്നങ്ങളുണ്ടായിരുന്നോ എന്ന് അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെടുന്നു. 

പാലക്കാട്: പാലക്കാട് പട്ടാമ്പിയിൽ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ശുചിമുറിയിൽ യുവതി തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. പട്ടാമ്പിയിലെ ധനകാര്യ സ്ഥാപനത്തിലെ ശുചിമുറിയിൽ ഓങ്ങലൂർ വാടാനാംകുറുശ്ശി വടക്കേ പുരക്കൽ ഷിത(37)യെയാണ് തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ഥാപനത്തിൽ ഷിതയ്ക്ക് എന്തെങ്കിലും പ്രശ്നമുണ്ടായിരുന്നോ എന്ന് പൊലീസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് കുടുംബം പരാതി നൽകിയിരിക്കുന്നത്. 

ബുധനാഴ്ചയാണ് ഷിതയെ പൊള്ളലേറ്റ നിലയിൽ ശുചിമുറിയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നലെയാണ് മരിച്ചത്. ഷിതയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണം ഉയരുകയാണ്. പൊലീസ് സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.

ഇവരുടെ കുടുംബത്തിൽ യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളുമുണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. സാമ്പത്തിക പ്രശ്നങ്ങളുമില്ല. ജോലി ചെയ്യുന്ന സ്ഥാപനത്തിൽ വെച്ചാണ് സംഭവം നടന്നിരിക്കുന്നതെന്നും അവിടെ എന്തെങ്കിലും പ്രശ്നങ്ങളുണ്ടായിരുന്നോ എന്ന് അന്വേഷിക്കണമെന്ന് കുടുംബം ആവശ്യപ്പെടുന്നു. 

സംഭവത്തിൽ സമ​ഗ്രമായ അന്വേഷണം വേണം. പട്ടാമ്പി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേ സമയം ഷിതയുടേത് ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056) 

ധനകാര്യ സ്ഥാപനത്തിലെ ശുചിമുറിയിൽ യുവതി തീ കൊളുത്തി മരിച്ച നിലയിൽ

തീപ്പൊള്ളലേറ്റ് യുവതി മരിച്ച സംഭവത്തിൽ അന്വേഷണം വേണമെന്ന് കുടുംബം