കൈപ്പമംഗലത്ത് എട്ട് വിദ്യാർഥികൾ മരിച്ച അപകടത്തെ തുടർന്ന് മണ്ണുത്തി - ഇടപ്പിള്ളി ദേശീയപാതയിൽ അധികൃതർ പരിശോധന നടത്തി. സർക്കാർ നിർദേശപ്രകാരം നടന്ന പരിശോധനയിൽ പോലീസ്, മോട്ടോർ വാഹന വകുപ്പ്, ദേശീയപാത അതോറിറ്റി എന്നിവർ പങ്കെടുത്തു. സൂചന ബോർഡുകൾ, സിഗ്നലുകൾ, സുരക്ഷാ സംവിധാനങ്ങൾ എന്നിവ സംഘം വിലയിരുത്തി.
തൃശൂർ: കൈപ്പമംഗലത്ത് എട്ട് വിദ്യാർഥികൾ അപകടത്തിൽപ്പെട്ട് മരിച്ച സംഭവത്തിൽ മണ്ണുത്തി - ഇടപ്പിള്ളി ദേശീയപാതയിൽ അധികൃതർ പരിശോധന നടത്തി. സർക്കാർ നിർദേശപ്രകാരമായിരുന്നു പരിശോധന. സൂചന ബോർഡുകൾ, സിഗ്നലുകൾ, അനധികൃത പാർക്കിങ്, സുരക്ഷാ സംവിധാനങ്ങൾ എന്നിവ സംബന്ധിച്ച കാര്യങ്ങളാണ് സംഘം വിലയിരുത്തിയത്.
പോലീസ്, മോട്ടോർ വാഹന വകുപ്പ്, ദേശീയപാത അതോറിറ്റി, മേൽപ്പാലം നിർമാണ കരാറുകാർ, പഞ്ചായത്ത് അധികൃതർ എന്നിവർ സംയുക്തമായാണ് പരിശോധനയിൽ പങ്കെടുത്തത്. ദേശീയപാതയിൽ തലോർ ജെറുസലേം ധ്യാനകേന്ദ്രം മുതൽ പൊങ്ങം വരെയായിരുന്നു ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള ഈ പരിശോധന നടന്നത്.
പുതുക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രതി ബാബു, നെന്മണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ടി. വിജയലക്ഷ്മി എന്നിവരും പരിശോധനാ സംഘത്തോടൊപ്പം ഉണ്ടായിരുന്നു. പുതുക്കാട് മേൽപ്പാലം കൂടുതൽ തൂണുകളിലായി നിർമ്മിക്കണമെന്നും മുപ്ലിയം റോഡിൽ നിന്നും ദേശീയപാത മുറിച്ചു കടക്കുന്നതിന് പ്രവേശന വഴി അനുവദിക്കണമെന്നും പുതുക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങൾ അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനായി വ്യാഴാഴ്ച പുതുക്കാട് പഞ്ചായത്തിൽ പ്രത്യേക ഗ്രാമസഭയും ചേരുന്നുണ്ട്.


