കോഴിക്കോട് തിരുവമ്പാടിയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ പശ്ചിമ ബംഗാൾ സ്വദേശിയായ അതിഥി തൊഴിലാളി അറസ്റ്റിലായി. ഇയാളിൽ നിന്ന് 5.96 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. താമരശ്ശേരി എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

കോഴിക്കോട്: വൻ കഞ്ചാവ് ശേഖരവുമായി അതിഥി തൊഴിലാളിയെ എക്‌സൈസ് സംഘം പിടികൂടി. പശ്ചിമ ബംഗാൾ സൗത്ത് 24 പർഗാന ജില്ലയിലെ കാനിംഗ് ഹൽദർ പാര സ്വദേശി ബുദ്ധീശ്വർ സർദാർ (33) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 5.96 കിലോഗ്രാം കഞ്ചാവാണ് എക്‌സൈസ് പിടിച്ചെടുത്തത്.

തിരുവമ്പാടി ടൗണിൽ നിന്ന് കൂടരഞ്ഞി റോഡിലേക്കുള്ള ബൈപ്പാസ് റോഡിൽ വെച്ചായിരുന്നു സംഭവം നടന്നത്. രാത്രി 12.25 ഓടെ താമരശ്ശേരി എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ ആർ. സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘവും കോഴിക്കോട് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ സ്‌പെഷ്യൽ സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.

എക്‌സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർ ഗിരീഷ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ റനീഷ, നൗഷീർ, ഷഫീഖലി, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ സുജല, ഡ്രൈവർ പ്രജീഷ് എന്നിവരും ഉണ്ടായിരുന്നു. അറസ്റ്റിലായ ബുദ്ധീശ്വറിനെതിരെ എൻ.ഡി.പി.എസ് (NDPS) വകുപ്പ് ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.