അടിമാലി താലൂക്ക് ആശുപത്രിയെ കൊവിഡ് ചികിത്സാ കേന്ദ്രമാക്കാന്‍ തീരുമാനം, ആദ്യഘട്ടത്തിൽ 40 കിടക്കകൾ
ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യവകുപ്പിന്റെയും ഇടപെടലിലൂടെയാണ് തീരുമാനം. ആശുപത്രിയുടെ പുതിയ ബ്ലോക്കില്‍ തന്നെ ഇതിനായി സൗകര്യം ക്രമീകരിക്കും
ഇടുക്കി: അടിമാലി താലൂക്ക് ആശുപത്രിയെ കൊവിഡ് ചികിത്സാ കേന്ദ്രമാക്കാന്‍ തീരുമാനം. ആദ്യഘട്ടത്തില്‍ 40തിനടുത്ത് കിടക്കകള്‍ ക്രമീകരിക്കാനാണ് ശ്രമം. ആശുപത്രി വികസന സമിതിയും ആശുപത്രിയുടെ നടത്തിപ്പ് ചുമതലയുള്ള അടിമാലി ബ്ലോക്ക് പഞ്ചായത്ത് ഭരണസമതിയും അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കുന്ന നടപടികളുമായി മുമ്പോട്ട് പോകുകയാണ്. കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച് വരുന്ന സാഹചര്യത്തിലാണ് അടിമാലി താലൂക്കാശുപത്രിയേയും കൊവിഡ് ചികിത്സാ കേന്ദ്രമാക്കാന്‍ തീരുമാനിച്ചിട്ടുള്ളത്.
ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യവകുപ്പിന്റെയും ഇടപെടലിലൂടെയാണ് തീരുമാനം. ആശുപത്രിയുടെ പുതിയ ബ്ലോക്കില്‍ തന്നെ ഇതിനായി സൗകര്യം ക്രമീകരിക്കും. ആദ്യഘട്ടത്തില്‍ 40ഓളം കിടക്കകള്‍ ക്രമീകരിക്കാനാണ് ശ്രമം. അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കുന്ന നടപടികളുമായി മുമ്പോട്ട് പോകുകയാണെന്ന് ആശുപത്രിയുടെ നടത്തിപ്പ് ചുമതലയുള്ള അടിമാലി ബ്ലോക്ക് പഞ്ചായത്ത് ഭരണസമതി അറിയിച്ചു.
കിടക്കകള്‍ ക്രമീകരിക്കുന്നതിനൊപ്പം വെന്റിലേറ്റര്‍ സൗകര്യവും ചികിത്സാ കേന്ദ്രത്തിന്റെ ഭാഗമായി വര്‍ധിപ്പിക്കേണ്ടതുണ്ട്. ആശുപത്രിയിലെ പ്രസവ വാര്‍ഡും ഓപ്പറേഷന്‍ തിയ്യറ്ററും ഒപിയും അത്യാഹിത വിഭാഗവും സാധാരണ നിലയില്‍ പ്രവര്‍ത്തിക്കും. നിലവില്‍ 50ന് മുകളില്‍ കൊവിഡ് കേസുകള്‍ ദിവസവും അടിമാലി പഞ്ചായത്ത് പരിധിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.
നൂറ് കിടക്കകളുള്ള സിഎഫ്എല്‍ടിസി ഇരുമ്പുപാലത്ത് പ്രവര്‍ത്തിച്ച് പോരുന്നു. അടിമാലിക്ക് പുറമെ സമീപ പഞ്ചായത്തുകളിലെ ആളുകളും ആദിവാസി മേഖലയിലെ ആളുകളും ചികിത്സ തേടുന്നത് അടിമാലി താലൂക്കാശുപത്രിയിലാണ്. ഇത്തരം സാഹചര്യങ്ങള്‍ കൂടി കണക്കിലെടുത്താണ് അടിമാലി താലൂക്ക് ആശുപത്രിയെ കൊവിഡ് ചികിത്സാ കേന്ദ്രമാക്കാന്‍ തീരുമാനം കൈകൊണ്ടിട്ടുള്ളത്.
കൊവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona